ഗ്ലോബൽ എക്സ്പോയ്‌ക്ക്‌ 
ഇന്ന്‌ തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും



കൊച്ചി കേരളത്തെ സമ്പൂർണ മാലിന്യവിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഗ്ലോബൽ എക്സ്പോ ശനി രാവിലെ 10ന്‌ മറൈൻഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. പി രാജീവ് പങ്കെടുക്കും.  സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരും സ്ഥിരംസമിതി അധ്യക്ഷരും നിർവഹണോദ്യോഗസ്ഥരും പങ്കെടുക്കും. മാലിന്യസംസ്കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ മനസ്സിലാക്കി നടപ്പാക്കാൻ എക്സ്പോ സഹായമാകും. ആധുനിക സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദൽ ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന നൂറിലേറെ സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദഗ്‌ധർ, അക്കാദമിക് സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിഷയമേഖലയിലെ സംഘടനകൾ, വിദ്യാർഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ പാനൽ ചർച്ചകൾ,  സെമിനാറുകൾ, പ്രഭാഷണങ്ങൾ, ബിസിനസ് ടു ബിസിനസ്‌ മീറ്റ്, നോളജ് ഹബ്ബ് എന്നിവയും ഒരുക്കിയിട്ടുണ്ട്.  126 വിദഗ്ധരാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുക. മികച്ച ആശയങ്ങളും നൂതന സാങ്കേതികവിദ്യകളും അവതരിപ്പിക്കാൻ നവസംരംഭകർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക്  അവസരമൊരുക്കുന്ന ഇന്നവേറ്റേഴ്സ് ഫോറവും ഉണ്ടാകും. മൂന്നുവർഷത്തിനുള്ളിൽ മാലിന്യമുക്ത കേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്‌. ഈ മേഖലയിൽ നൂതനസംരംഭങ്ങൾ മുഖേന 75,000 തൊഴിലവസരങ്ങളും സൃഷ്‌ടിക്കും. Read on deshabhimani.com

Related News