‌ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പബ്ലിക് ഹെൽത്ത് ആന്റ് എൻവയോൺമെന്റ് മാനേജ്‌മെന്റ് വിംഗ് രൂപീകരിച്ചു: മന്ത്രി എം വി ഗോവിന്ദൻ



തിരുവനന്തപുരം> ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാകുന്നതിന്റെ ഭാഗമായി പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് കീഴിൽ പബ്ലിക് ഹെൽത്ത് ആന്റ് എൻവയോൺമെന്റ് വിംഗ് രൂപീകരിച്ചുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ആരോഗ്യ, ശുചിത്വ വിഭാഗത്തിലുള്ള എല്ലാ ജീവനക്കാരും ഈ വിംഗിൽ ഉൾചേർന്നാണ് പ്രവർത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത പ്രവർത്തനമാണ് ലോക്കൽ ഗവൺമെന്റ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. കഴിഞ്ഞ നാല് വർഷത്തോളമായി നടന്നുവന്ന അതിസങ്കീർണമായ പ്രക്രിയയുടെ ഒടുവിലാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു. സ്റ്റേറ്റ്, സബോർഡിനേറ്റ് വിശേഷാൽ ചട്ടങ്ങൾ മൂർത്തമാക്കി. അഞ്ച് വകുപ്പുകളിലുള്ള മുപ്പത്തിരണ്ടായിരത്തോളം വരുന്ന ജീവനക്കാരെ ഏകീകരി്ച്ചാണ് ഏകീകൃത വകുപ്പ് നിലവിൽ വരുന്നത്   പ്രാദേശിക വികസന കാര്യങ്ങളിലും ആസൂത്രണത്തിലും ദുന്തനിവാരണം മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ച് പ്രവർത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ നിലവിൽ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെയാണ് ഇരിക്കുന്നത്. വകുപ്പ് ഏകീകരണത്തോടെ ഈ ദുസ്ഥിതിക്ക് വിരാമമാവുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർ പൊതുസർവ്വീസിന്റെ ഭാഗമാകുന്നതോടെ ത്രിതല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഇടയിൽ ഉണ്ടാവേണ്ട സഹകരണം സ്വാഭാവികമായും യാഥാർത്ഥ്യമാകും. കാലോചിതമായ മാറ്റത്തിലൂടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവർത്തനവേഗവും വർധിക്കുമ്പോൾ ജനങ്ങൾ്ക്ക് അത് ഏറെ ഉപകാരപ്രദമാവുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. Read on deshabhimani.com

Related News