സഹപ്രവർത്തകന് ക്രൂര മർദ്ദനം; നാല് ആർഎസ്എസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്



തില്ലങ്കേരി> സഹപ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ നാല് ആർഎസ്എസ് പ്രവർത്തകർക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. പടിക്കച്ചാലിലെ പ്രേമരാജൻ (53) ആണ് ക്രൂരമായ മർദ്ദനത്തിനിരയായത്. പടിക്കച്ചാലിലെ സജീവ ആർഎസ്എസ് പ്രവർത്തകരായ നിധിൻ, അശ്വന്ത് എന്ന അച്ചു, അഭിഷേക്, ഹരികൃഷ്‌ണൻ എന്നിവർക്കെതിരെയാണ് വധശ്രമമടക്കമുള്ള (341, 323, 324, 308, 34) വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തത്. നിധിൻ ബോംബാക്രമണ കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇടുംബ പാലത്തിന് സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രമരാജനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് എത്തിയ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ കാറിൽ നിന്ന് പിടിച്ചിറക്കുകയും മർദ്ദിച്ച് പ്രതികളുടെ വാഹനത്തിലേക്ക് കയറ്റി വീണ്ടും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. പിന്നീട് പടിക്കച്ചാൽ നെല്ല്യാട്ടേരി ഗ്രൗണ്ടിൽ ഇറക്കി കമ്പി വടി, സ്റ്റീൽ വള, കല്ല് എന്നീ മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി മർധിക്കുകയുമായിരുന്നു. കമ്പിവടി കൊണ്ടുള്ള അടി നേരിട്ട് തലയ്ക്ക് കൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. തലക്കും കണ്ണിനും പരിക്കേറ്റ പ്രേമരാജനെ നാട്ടുകാർ ചേർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ പ്രേമരാജൻ അപകടനില തരണം ചെയ്‌തു. വ്യക്തി വൈരാഗ്യമാണ് മർധനത്തിന് പിന്നിലെന്ന് മുഴക്കുന്ന് പോലീസ് അറിയിച്ചു. സഹപ്രവർത്തകനെ തന്നെ മർധിച്ച് അവശനാക്കിയതിൽ ആർഎസ്എസ് പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധം കനക്കുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളിൽ നിന്ന് തുടരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ നാട്ടുകാർക്കിടയിലും പ്രതിഷേധമുടലെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News