മത്സ്യമേഖലയ്‌ക്ക്‌ കൈത്താങ്ങുമായി സർക്കാർ; 1,59,481 കുടുംബങ്ങൾക്ക്‌ 3000 രൂപ വീതം, 47.84 കോടി അനുവദിച്ചു



തിരുവനന്തപുരം > കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക്‌ പ്രത്യേക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ 3000 രൂപ വീതം ധനസഹായം നൽകാൻ 47.84 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലും ഫിഷറീസ്‌ മന്ത്രി സജി ചെറിയാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ സഹായം അനുവദിച്ചത്‌. കനത്ത മഴയെ തുടർന്ന്‌ ഒക്ടോബർ, നവംബർ മാസങ്ങളിലെ ദിവസങ്ങളിൽ മീൻപിടിത്തത്തിനു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിരുന്നു. ഇൗ കാലയളവിൽ വരുമാനം നഷ്ടപ്പെട്ട തീരദേശ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമാണ്‌ സഹായം ലഭിക്കുക. കോവിഡിനെ തുടർന്നുണ്ടായ വരുമാനം നഷ്ടംകൂടി കണക്കിലെടുത്താണ്‌ തീരുമാനം. കനത്ത മഴയിൽ തൊഴിൽ നഷ്ടപ്പെട്ട്‌ വറുതിയിലായ തീരദേശത്തിനും ഉൾനാടൻ മത്സ്യമേഖലയ്‌ക്കും ഏറെ ആശ്വാസം പകരുന്നതാണ്‌ സർക്കാർ തീരുമാനം. നേരത്തെ ഇവർക്ക്‌ 1200 രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു. Read on deshabhimani.com

Related News