പരസ്യവാചകത്തിന് പ്രതിഫലം: ഫയാസിനെ തേടി മിൽമയുടെ റോയൽറ്റിയും ടിവിയുമെത്തി



മലപ്പുറം > നിഷ്‌കളങ്കമായ വാക്കുകൾ കൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ സ്വന്തമാക്കിയ മുഹമ്മദ് ഫയാസിനെ തേടി മിൽമയുടെ സമ്മാനമെത്തി. 'ചേലോൽത് ശരിയാകും, ചേലോൽത് ശരിയാകില്ല... ' എന്ന മാസ് ഡയലോഗ് മിൽമ അതിന്റെ പരസ്യ വാചകമായി കടമെടുത്തിരുന്നു. ഇതിന് പ്രതിഫലമായാണ് ആൻഡ്രോയിഡ് ടിവിയും 10,000 രൂപയും മിൽമ ഉൽപ്പന്നങ്ങളുമായി അധികൃതർ ഫയാസിന്റെ വീട്ടിലെത്തിയത്. സമ്മാനം സ്വീകരിച്ച ഫയാസിന്റെ കുടുംബം ഏവരെയും അതിശയിപ്പിച്ച് മറ്റൊരു തീരുമാനമെടുത്തു. ഫയാസിന് കിട്ടിയ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വീടിന്‌ സമീപത്തെ നിർധന യുവതിയുടെ നിക്കാഹിനും നൽകും.  തുക ഉടൻ കൈമാറുമെന്ന്‌ ഫയാസിന്റെ കുടുംബം അറിയിച്ചു. ഓൺലൈൻ പഠന ക്ലാസുകളെ പിന്തുടർന്ന് കടലാസിൽ പൂക്കൾ നിർമിക്കുന്ന ഫയാസിന്റെ വീഡിയോയാണ് വൈറലായത്. മലപ്പുറം ഭാഷയിലുള്ള വിവരണത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. പേപ്പർ മടക്കി പെൻസിൽകൊണ്ട് വരച്ച് കത്രികകൊണ്ട് പൂവ് വെട്ടിയുണ്ടാക്കുന്നതാണ് വീഡിയോ. എന്നാൽ, അവസാനം പേപ്പർ നിവർത്തുമ്പോൾ പൂവിന്റെ രൂപം കിട്ടുന്നില്ല. ഒട്ടും പതറാതെ ''ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല. ഇന്റേത് റെഡ്യായില്ല. എങ്ങനായാലും ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ'' എന്ന് പറഞ്ഞ് തടിയൂരുകയാണ് ഫയാസ്. ഒട്ടും പതറാത്ത ഈ രംഗമാണ് വൈറലായത്. ഇതിൽ നിന്നുള്ള വാക്കുകൾ കടമെടുത്താണ് മിൽമ പരസ്യ വാചകമാക്കിയത്. സംഗതി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഫയാസിന് പ്രതിഫലം നൽകണമെന്ന ആവശ്യവും ഉയർന്നു. തുടർന്നാണ് മിൽമ അധികൃതർ ഫയാസിന്റെ വീട്ടിൽ നേരിട്ടെത്തി സമ്മാനങ്ങൾ കൈമാറിയത്. കുഴിമണ്ണ ഇസ്സത്ത് ഹയർ സെക്കൻഡറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ കുഞ്ഞനുജൻ പകർത്തിയ വീഡിയോ സഹോദരിമാരായ ഫാലിഹയും നാഫിഹയുമാണ് ഉമ്മ മൈമൂനയെ കാണിച്ചത്. ഇവർ ജിദ്ദയിലുള്ള ഫായിസിന്റെ ഉപ്പ അബ്ദുൾ മുനീറിന്  അയച്ചുകൊടുത്തു. ഉപ്പയാണ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്. Read on deshabhimani.com

Related News