എറണാകുളം ജനറൽ ആശുപത്രിയും സൂപ്പറായി



കൊച്ചി > സംസ്ഥാനത്തെ ജനറൽ ആശുപത്രികളിൽ ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി. ആശുപത്രിയിലെ വിവിധ വികസനപ്രവർത്തനങ്ങൾ മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌, ഭാഭാട്രോൺ ടെലി കൊബാൾട്ട്‌ യൂണിറ്റ്‌, മൈക്രോബയോളജി ലാബ്‌, കാപ്‌സ്‌ കിയോസ്‌ക്‌, സ്‌കിൽ ലാബ്‌ എന്നിവയുടെ പ്രവർത്തനമാണ്‌ മന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌. സംസ്ഥാനത്ത്‌ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ഉണ്ടായതെന്ന്‌ മന്ത്രി പറഞ്ഞു. ദ്രുതഗതിയിൽ സഞ്ചരിക്കുന്ന ലോകത്തിനൊപ്പം മെല്ലെ പോകാൻ സർക്കാരിനാകില്ല. എന്നാൽ, വളരെ പെട്ടെന്ന്‌ ചില കാര്യങ്ങൾ സാധിക്കാൻ സാമ്പത്തികം സമാഹരിക്കുക സർക്കാരിനുമുന്നിൽ വലിയ വെല്ലുവിളിയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമുള്ള ചിട്ടയായ പ്രവർത്തനങ്ങൾ കാരണം എല്ലാം മറികടക്കാൻ സാധിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജനങ്ങളും ഒപ്പം നിന്നപ്പോൾ മാറ്റങ്ങൾ ഉണ്ടായി. സ്വകാര്യ മേഖലയെയും വിശ്വാസത്തിലെടുത്താണ്‌ പദ്ധതികൾ പടിപടിയായി ആവിഷ്‌കരിച്ച്‌ വിജയത്തിലേക്ക്‌ എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ടി ജെ വിനോദ്‌ എംഎൽഎ അധ്യക്ഷനായി. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ മുഖ്യാതിഥികളായി. പി ടി തോമസ്‌ എംഎൽഎ, കലക്ടർ എസ്‌ സുഹാസ്‌, ഡിഎംഒ എൻ കെ കുട്ടപ്പൻ, ആശുപത്രി സൂപ്രണ്ട്‌ എ അനിത, ഡോ. ആർ എൽ സരിത, ഡോ. മാത്യൂസ്‌ നുമ്പേലി, ഡോ. ജുനൈദ്‌ റഹ്‌മാൻ, ആർ ജയശങ്കർ, എം പി രാധാകൃഷ്‌ണൻ, കുമ്പളം രവി തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News