ഇ എം എസിന്റെ ഇളയ മകൻ എസ് ശശിക്ക് വിട

എസ്‌ ശശിയുടെ മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം അശോക്‌ ധാവ്‌ളെ പുഷ്‌പചക്രമർപ്പിക്കുന്നു


തൃശൂർ> കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെ മകനും ദേശാഭിമാനി മുൻ ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരുമായ എസ്‌ ശശിക്ക്‌ വിട. തിങ്കളാഴ്‌ച വൈകിട്ട്‌ മുംബൈയിൽ അന്തരിച്ച എസ്‌ ശശിയുടെ സംസ്‌കാരം ചൊവ്വാഴ്‌ച പകൽ മൂന്നിന്‌ മുംബൈ ഈസ്‌റ്റ്‌ വിക്രോളി ടാഗോർ നഗർ ശ്‌മശാനത്തിൽ നടന്നു.  മുംബൈയിൽ ഇളയ മകൾ അപർണയുടെ വീട്ടിൽവച്ച്‌  ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. മുംബൈ ഹീര നന്ദാനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പകൽ രണ്ടിന്‌ ടാഗോർ നഗർ ക്രിമിറ്റോറിയത്തിലേക്ക്‌ മാറ്റി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും കിസാൻ സഭാ അഖിലേന്ത്യാ പ്രസിഡന്റുമായ അശോക്‌ ധാവ്‌ളെ അന്ത്യോപചാരമർപ്പിച്ചു. സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറിയറ്റംഗവും മുംബൈ ജില്ലാ സെക്രട്ടറിയുമായ ഡോ. എസ്‌ കെ റേഗേ, സംസ്ഥാന കമ്മിറ്റിയംഗം ശൈലേന്ദ്ര കാംബ്ലേ തുടങ്ങിയവരും ദേശാഭിമാനിക്കുവേണ്ടി അസിസ്‌റ്റന്റ്‌ മാനേജർ(കമ്പനി) ടോം പനയ്‌ക്കലും പുഷ്‌പചക്രമർപ്പിച്ചു. സംസ്‌കാരച്ചടങ്ങിൽ ഭാര്യ കെ എസ്‌ ഗിരിജ, മക്കളായ അനുപമ, അപർണ  മരുമക്കളായ ഡോ. എ എം ജിഗീഷ്‌, രാജേഷ്‌ ജെ വർമ ബന്ധുക്കൾ, പാർടി പ്രവർത്തകർ തുടങ്ങിയവർ  പങ്കെടുത്തു.   Read on deshabhimani.com

Related News