എലത്തൂർ ട്രെയിൻ തീവയ്പ് ; എൻഐഎ ചോദ്യംചെയ്ത യുവാവിന്റെ ബാപ്പ മരിച്ചനിലയിൽ
കൊച്ചി എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ ചോദ്യംചെയ്ത യുവാവിന്റെ ബാപ്പ കൊച്ചിയിലെ ഹോട്ടലിൽ മരിച്ചനിലയിൽ. മുഹമ്മദ് മോനിസിന്റെ ബാപ്പ സൗത്ത് ഡൽഹി ഷഹീൻ ബാഗിൽ അബുൽ ഫസൽ എൻക്ലേവ് ജാമിയ നഗർ ഡി 15 എയിൽ മുഹമ്മദ് ഷഫീഖിനെയാണ് (46) മരിച്ചനിലയിൽ കണ്ടെത്തിയത്. കടവന്ത്ര കെ പി വള്ളോൻ റോഡിലെ ഹോട്ടലിലെ ശുചിമുറിയുടെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ സുഹൃത്തും സഹപാഠിയുമാണ് മുഹമ്മദ് മോനിസ്. ചൊവ്വാഴ്‌ച മുഹമ്മദ് മോനിസും ബാപ്പയും കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്തു. ഗിരിനഗറിലെ ഓഫീസിലാണ് മോനിസിനെ എൻഐഎ ചോദ്യംചെയ്തത്. വെള്ളി വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ രാവിലെ ആറിന് ബാപ്പയെ കാണുന്നില്ലെന്ന് മോനിസ് ഹോട്ടലുകാരെ അറിയിച്ചു. പരിശോധനയിൽ ശുചിമുറി അകത്തുനിന്ന് പൂട്ടിയനിലയിൽ കണ്ടെത്തി. വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ പൈപ്പിൽ തൂങ്ങിയനിലയിലായിരുന്നു മുഹമ്മദ് ഷഫീഖ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷാറൂഖ് സെയ്ഫിയും മോനിസും തമ്മിൽ സമൂഹമാധ്യമങ്ങൾവഴി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം. Read on deshabhimani.com