പാഠ്യപദ്ധതി പരിഷ്കരണത്തെ തെറ്റായി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി: മന്ത്രി ശിവൻകുട്ടി



കാസർകോട്> പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ  പേരിൽ തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലിംഗ സമത്വം, ആൺ, പെൺ കുട്ടികൾ ഇടകലർന്ന ക്ലാസ്, യൂണിഫോം, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദമുണ്ടാക്കുകയാണ്  ചിലർ. മിക്സഡ് ക്ലാസ്, യൂണിഫോം കാര്യങ്ങളിൽ സ്കൂൾ പിടിഎ യും തദ്ദേശഭരണ സ്ഥാപനങ്ങളും കൂട്ടായിയെടുക്കുന്ന തീരുമാനമായിരിക്കും വിദ്യഭ്യാസ വകുപ്പ് അംഗീകരിക്കുക. കേരള സംസ്കാരത്തിൻ്റെ ഭാഗമായ ബഹുസ്വരതയും മതമൂല്യങ്ങളും മതേതരത്വവും മറ്റും ഉയർത്തി പിടിച്ചായിരിക്കും പാഠ്യപദ്ധതി പരിഷ്കരണം. രണ്ട് വർഷം വേണ്ടിവരും പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ തീരാൻ.  രാജ്യത്ത് ആദ്യമായാണ് പാഠ്യപദ്ധതി പരിഷ്കരണത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം തേടുന്നത്. ജനകീയ പാഠ പുസ്തക നിർമാണമാണ് നടക്കുന്നത്. മതത്തിനൊ ഒരു വിഭാഗത്തിനൊ എതിരായുള്ള പാഠ പുസ്തകമായിരിക്കില്ല. പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് സ്കൂളുകളിൽ നടന്ന വിദ്യാർഥികളുടെ ചർച്ചയിൽ കുണ്ടംകുഴി ഗവ. എച്ച് എസ് എസിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. Read on deshabhimani.com

Related News