അഗ്നിപഥ്‌ പദ്ധതി സൈന്യത്തെയും രാജ്യത്തെയും 
ദുർബലപ്പെടുത്തും : ഇ പി ജയരാജൻ



തിരുവനന്തപുരം   ഇന്ത്യയെ രക്ഷിക്കാനല്ല, ആർഎസ്‌എസിന്‌ സൈനികമേഖലയിൽ കടന്നുകയറാനുള്ള വഴിയൊരുക്കലാണ്‌ അഗ്നിപഥ്‌ പദ്ധതിയെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ സേനയിലെടുക്കില്ലെന്ന പ്രഖ്യാപനം സൈന്യത്തെ ആർഎസ്‌എസ്‌ വൽക്കരിക്കാനാണ്‌. അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിവൈഎഫ്‌ നടത്തിയ രാജ്‌ ഭവൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗ്നിപഥിലൂടെ സേനയിലെടുക്കുന്നവർക്ക്‌ പിന്നീട്‌ പാർടി ഓഫീസിലും സ്ഥാപനങ്ങളിലും ജോലി നൽകുമെന്ന്‌ ബിജെപി നേതാവ്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയാണ്‌ ബിജെപി സർക്കാരിന്റെ ലക്ഷ്യം. അഗ്നിപഥ്‌ പ്രക്ഷോഭത്തിൽ കോൺഗ്രസ്‌ ആത്മാർഥമായി പങ്കെടുക്കാത്തത്‌, അവരും സ്വകാര്യവൽക്കരണ വക്താക്കളായതിനാലാണ്‌. ഏറ്റവും ഒടുവിൽ റെയിൽവേ എന്നതുപോലെ സൈന്യത്തെയും സ്വകാര്യവൽക്കരിക്കാനാണ്‌ നീക്കം. നിലവിലുള്ള തൊഴിൽസാധ്യതപോലും ഇല്ലാതാക്കുകയാണ്‌. സൈനികസേവനത്തിനുശേഷം പെൻഷൻ ഉപയോഗിച്ച്‌ ജീവിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുണ്ട്‌. അഗ്നിപഥിൽ നാലുവർഷത്തിനുശേഷം പിരിച്ചുവിടും. ഭാവിജീവിതത്തെക്കുറിച്ച്‌ പ്രതീക്ഷിക്കാനാകാത്തവർ എങ്ങനെ സൈന്യത്തിൽ ആത്മാർഥമായി ജോലിചെയ്യും. ഫലത്തിൽ ഇന്ത്യൻ സൈന്യത്തെയും രാഷ്ട്രത്തെതന്നെയും ദുർബലപ്പെടുത്തുകയാണ്‌ അഗ്നിപഥ്‌. ജനവികാരം മനസ്സിലാക്കി ദുരഭിമാനം വെടിഞ്ഞ്‌ അഗ്നിപഥ്‌ ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News