സൂര്യപ്രിയയുടെ കൊലപാതകം; കൊലയാളിയെ സംരക്ഷിക്കാനുള്ള യൂത്ത് കോൺഗ്രസ് - ലീഗ് പ്രചരണം അപലപനീയം: ഡിവൈഎഫ്ഐ

സൂര്യപ്രിയ


പാലക്കാട്‌ > ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം സൂര്യ പ്രിയയെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ സുജിഷ് കഴുത്ത് ഞെരിച്ചു കൊലചെയ്‌തതിൽ യൂത്ത് കോൺഗ്രസ് - ലീഗ് നേതാക്കളും അണികളും നടത്തുന്ന നീചമായ പ്രചരണം അപലപനീയമാണെന്ന്‌ ഡിവൈഎഫ്‌ഐ. പ്രതി സുജിഷും കുടുംബവും ചീക്കോട് ആർഎസ്എസ് കുടുംബമാണ്. ആർഎസ്എസ് ചീക്കോട് എന്ന കൂട്ടായ്‌മയിൽ അംഗവുമാണ്. പ്രദേശത്തെ ബിജെപി യോഗങ്ങൾ എല്ലാം നടന്നു വന്നിരുന്നത് സുജിഷിൻ്റെ വീട്ടിലാണ്. ഇതാണ് വസ്‌തുത എന്നിരിക്കെ പ്രതിയുടെ ആർഎസ്എസ് പശ്ചാത്തലം ഒളിച്ചുവെക്കാൻ യൂത്ത് കോൺഗ്രസ് - ലീഗ് പ്രവർത്തകരും നേതാക്കളും സൈബർ ഇടങ്ങളിൽ വ്യാപകമായി നുണ പ്രചരണം അഴിച്ചു വിടുകയാണ്. ഡിവൈഎഫ്ഐ യുടെ പ്രവർത്തകൻ ആണ് പ്രതി എന്ന നിലയിൽ ഇന്നലെ കൊലപാതക വാർത്ത വന്നത് മുതൽ ഇവർ പ്രചരണം ആരംഭിച്ചു. ഇത്തരം കൊലപാതകങ്ങളെ അപലപിക്കുന്നതിനേക്കാൾ പ്രതി ഡിവൈഎഫ്ഐ ആണെന്ന അസംബന്ധ പ്രചരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നെറികെട്ട നീക്കമാണ് സംഘടിതമായി ഇവർ നടത്തുന്നത്. നാടിനാകെ പ്രിയപ്പെട്ട സൂര്യപ്രിയയുടെ ഭൗതിക ശരീരം അടക്കുന്നതിന് മുമ്പ് തന്നെ മനസാക്ഷിക്ക് നിരക്കാത്ത ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിട്ടതിൽ ശക്തമായി അപലപിക്കുന്നു. ആർഎസ്എസ് കാരനായ പ്രതിയെ രക്ഷിക്കാനും വെള്ളപൂശാനും യൂത്ത് കോൺഗ്രസ്സ് - ലീഗ് ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.  ഇത്തരം കള്ള പ്രചരണം നടത്തിയ പ്രൊഫൈലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News