കോൺഗ്രസിനെ സുധാകരൻ പിച്ചാത്തി പാർടിയാക്കി: ഡിവൈഎഫ്‌ഐ



തിരുവനന്തപുരം കോൺഗ്രസിനെ പിച്ചാത്തി കേഡർ പാർടിയാക്കി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മാറ്റിയെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷും സെക്രട്ടറി വി കെ സനോജും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലി അടക്കമുള്ളവരെ തള്ളിപ്പറയാൻ നേതൃത്വം തയ്യാറായിട്ടില്ല. പകരം കൊലപാതകികളെ സംരക്ഷിക്കുകയാണ്‌. യൂത്ത്‌ കോൺഗ്രസിന്‌ സംസ്ഥാന നേതൃത്വമുണ്ടെങ്കിൽ അവരും ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കണം. ധീരജിന്റെ സംസ്‌കാര ചടങ്ങിനിടെയാണ്‌ സുധാകരൻ കൊലപാതകത്തെ തുടർച്ചയായി ന്യായീകരിച്ചത്‌. നൂറുകണക്കിന്‌ കെഎസ്‌യുക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന പച്ചക്കള്ളവും തട്ടിവിട്ടു.  കേരളത്തിലെ ക്യാമ്പസിൽ ഒരു കെഎസ്‌യുക്കാരൻ മാത്രമാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്‌. മട്ടന്നൂർ എൻഎസ്‌എസ്‌ കോളേജ്‌ ക്യാമ്പസിൽവച്ച്‌ അടിയേറ്റ്‌ കൊല്ലപ്പെട്ട പുതിയ വീട്ടിൽ ബഷീർ. ബഷീറിനെ കൊലപ്പെടുത്തിയത്‌ കെഎസ്‌യു യൂണിറ്റ്‌ ഭാരവാഹികളായിരുന്നു.  വിദ്യാർഥികളിൽനിന്ന്‌ ഒറ്റപ്പെട്ട കെഎസ്‌യുവിനെ ക്യാമ്പസിൽ തിരികെ എത്തിക്കാൻ യൂത്ത്‌ കോൺഗ്രസുകാർക്ക്‌ ആയുധം നൽകി അയക്കുകയാണ്‌. തുടർ കൊലപാതകങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ്‌ സുധാകരന്റെ ലക്ഷ്യം. ഈ മോഹം നടക്കില്ല. ഗുണ്ടകളെ ഉപയോഗിച്ച്‌ രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള  നീക്കം കോൺഗ്രസിനെ സർവനാശത്തിലേക്ക്‌ നയിക്കുമെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ  പറഞ്ഞു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം വിജിൻ എംഎൽഎയും പങ്കെടുത്തു. Read on deshabhimani.com

Related News