പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക്കിനെതിരായ ബലാൽസംഗക്കേസ് നിലനിൽക്കില്ലെന്ന് കോടതി
കോഴിക്കോട്> പരാതിക്കാരിയുടെ വസ്‌ത്രധാരണം പ്രകോപനപരമായതിനാൽ ബലാൽസംഗ കേസ് നിലനിൽക്കില്ലെന്ന് കോടതിയുടെ വിചിത്ര ഉത്തരവ്. എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണകുമാറിന്റെ ഉത്തരവ്. എഴുത്തുകാരിയായ യുവതിയാണ് സിവികിനെതിരെ കൊയിലാണ്ടി പൊലീസിൽ ലൈംഗിക പീഡന പരാതി നൽകിയത്. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ഇതിനെതിരെ സിവിക് നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് വിവാദ ഉത്തരവ്. പരാതിക്കാരിയുടെ സംഭവ ദിവസത്തെ വേഷവിധാനങ്ങൾ സംബന്ധിച്ച ഫോട്ടോ സിവികിന്റെ അഭിഭാഷകനാണ് കോടതിയിൽ സമർപ്പിച്ചത്.സിവികിനെതിരെ മറ്റൊരു സ്‌ത്രീ നൽകിയ പരാതിയിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. Read on deshabhimani.com