ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം നാള്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച നടപടി അസാധാരണം: എം വി ഗോവിന്ദൻ



തിരുവനന്തപുരം > ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം നാള്‍ തന്നെ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരായി ദ്വീപ്‌ നിവാസികള്‍ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്‌. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ്‌ തടവ്‌ ശിക്ഷ വിധിച്ചത്‌. ഉപതെരഞ്ഞെടുപ്പ്‌ നടത്താന്‍ 6 മാസം ഉണ്ടെന്നിരിക്കെ ദൃതിപിടിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌ അസാധാരണമായ സംഭവമാണ്‌. ജലന്ധര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ഒഴിവുണ്ടായിരുന്നിട്ടും അവിടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാതെയാണ്‌ ഈ അസാധാരണ നടപടി ഉണ്ടായത്‌. എന്‍സിപി എംപിയായ പി പി മുഹമ്മദ്‌ ഫൈസല്‍ മേല്‍ കോടതിയില്‍ നല്‍കിയ അപ്പീലിന്മേല്‍ വിധി പറയാനുള്ള അവസരം പോലും നല്‍കാതെയെടുത്ത ഈ നടപടി അങ്ങേയറ്റം ദുരൂഹമാണെന്നും എം വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.   Read on deshabhimani.com

Related News