സംസ്ഥാനത്തിന്റെ 
വിവിധ ഭാഗങ്ങളിൽ യുഡിഎഫ്‌ അക്രമം



കൽപ്പറ്റ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ   ഓഫീസ്‌ ആക്രമണത്തിന്റെ മറവിൽ രണ്ടാം നാളും സംസ്ഥാനത്ത്‌  വ്യാപക യുഡിഎഫ്‌ അക്രമം. കൽപറ്റയിൽ ദേശാഭിമാനി ഓഫീസ്‌ ഒരുസംഘം ആക്രമിച്ചു. മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ വെച്ച്‌  രണ്ടു തവണ ആക്രമിച്ചു. കോട്ടയത്ത്‌ ഡിവൈഎസ്‌പിക്ക്‌ തലക്ക്‌ പരിക്കേറ്റു. സിപിഐ എമ്മിന്റെ കൊടികളും തോരണങ്ങളും വ്യാപകമായി തകർത്തു. കഴിഞ്ഞദിവസമുണ്ടായ സംഭവത്തിൽ പ്രതിഷേധിക്കാൻ നടത്തിയ യുഡിഎഫ്‌ റാലിക്കിടെയാണ്‌ ദേശാഭിമാനിക്കെതിരെ അസൂത്രിതമായ ആക്രമം അഴിച്ചുവിട്ടത്‌.  ശനി വൈകിട്ട്‌ 4.45 നാണ്‌  ദേശീയപാതയിൽ നടത്തിയ  പ്രതിഷേധ റാലിക്കിടെ  ഒരുസംഘം വഴിമാറി എത്തിയാണ് കൽപ്പറ്റ പള്ളിത്താഴെ റോഡിലെ ദേശാഭിമാനി ജില്ലാ ബ്യൂറോ ആക്രമിച്ചത്‌. കല്ലുകൾ   ഓഫീസിന്റെ ചുമരിലും താഴത്തെ നിലയിലുള്ള വീട്ടിലും പതിച്ചു. പൂച്ചട്ടികൾ തകർന്നു. കല്ലും വടികളുമായി ഓഫീസിനുനേരെ പാഞ്ഞടുത്ത സംഘം, ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന  കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പരിഭ്രാന്തരായി നിലവിളിച്ചപ്പോഴാണ്‌ പിന്തിരിഞ്ഞത്‌.  കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.   കോൺഗ്രസ്‌ പ്രവർത്തകർ കോട്ടയത്ത്‌ നടത്തിയ കലക്ടറേറ്റ്‌ മാർച്ചും അക്രമാസക്തമായി. ഡിവൈഎസ്‌പി, എസ്‌ഐ  ഉൾപ്പെടെ എട്ട്‌ പൊലീസുകാർക്ക്‌ പരിക്കേറ്റു. നെടുങ്കണ്ടം മുണ്ടിയെരുമയിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചു.  ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ വാഹനത്തിനുനേരെ പത്തനംതിട്ടയിൽ രണ്ടുതവണ അക്രമശ്രമമുണ്ടായി.  രാത്രി വീടിന്‌ സമീപം പതിയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരേ  കല്ലും കമ്പും കരിങ്കൊടിയുമായി  പാഞ്ഞടുക്കുകയായിരുന്നു. കമ്പ് വാഹനത്തിന് നേർക്ക് എറിഞ്ഞെങ്കിലും  പൊലീസ്‌സമയോചിതമായ ഇടപെട്ടു.  പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തു.  നേരത്തെ അടൂരിലേക്ക്‌ പോകുന്നവഴിക്കും വഴിയിൽ തടയാൻ ശ്രമിച്ചിരുന്നു. മലപ്പുറം കാളികാവിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ  സിപിഐ എമ്മിന്റെ ഫ്ലക്സ് ബോർഡ്  നശിപ്പിച്ചു. കണ്ണൂർ കാൽടെക്‌സിൽ ദേശീയപാത ഉപരോധിക്കാനെത്തിയ യൂത്ത്‌ കോൺഗ്രസുകാർ എൽഡിഎഫിന്റെ  ഫ്ലക്സ് ബോർഡ് തകർത്തു. പൊലീസ് ജീപ്പിനു മുകളിൽ കയറി നിന്ന് ആക്രോശിച്ചു. കാഞ്ഞങ്ങാട്‌  ടയർ കത്തിച്ച്‌ കോൺഗ്രസ്‌ പ്രവർത്തകർ ഗതാഗതം മുടക്കി. മാധ്യമസ്ഥാപനങ്ങൾക്കുനേരെ നടത്തുന്ന അക്രമങ്ങൾ ജനാധിപത്യത്തിന്‌ ഭൂഷണമല്ലെന്നും ദേശാഭിമാനി ജില്ലാ ബ്യൂറോയ്‌ക്ക്‌ നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനും ജനറൽ മാനേജർ കെ ജെ തോമസും പറഞ്ഞു.   Read on deshabhimani.com

Related News