സമ്മോഹനമായി അറിവിന്റെ മെഗാപൂരം ; പ്രതിഭപ്പകിട്ടിന്‌ പത്തരമാറ്റേകി ദേശാഭിമാനി അക്ഷരമുറ്റം മെഗാഇവന്റ്‌



തിരുവനന്തപുരം   അതിജീവനകാലത്തെ പ്രതിഭപ്പകിട്ടിന്‌ പത്തരമാറ്റേകി ദേശാഭിമാനി അക്ഷരമുറ്റം മെഗാഇവന്റ്‌. അറിവിന്റെ കൊടുമുടിപ്പൊക്കം കീഴടക്കാനുള്ള യാത്രയ്‌ക്ക്‌ അഭിനന്ദനം ചൊരിഞ്ഞ്‌ മലയാളത്തിന്റെ മഹാനടനും ജനനായകരും. ഒപ്പം ഏവരുടെയും ഉള്ളംനിറച്ച കലാവിസ്‌മയവും. വിജ്ഞാന ലോകത്ത്‌ പുതുപ്രതിഭകളെ സമ്മാനിച്ച ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ സീസൺ പത്താം മെഗാ ഇവന്റിനെ അനന്തപുരി ഹൃദയത്തിലേറ്റെടുത്തു. കേരള സർവകലാശാല സെനറ്റ്‌ ഹാളിൽ ഞായർ വൈകിട്ട്‌ ആറിന് എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയായി.   ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ആനാവൂർ നാഗപ്പൻ സ്വാഗതവും  തിരുവനന്തപുരം യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ നന്ദിയും പറഞ്ഞു. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒന്നുംരണ്ടും സ്ഥാനം നേടിയ മെഗാവിജയികൾക്ക്‌ മോഹൻലാലും ഇ പി ജയരാജനും സമ്മാനം നൽകി. ഒന്നാംസ്ഥാനക്കാർക്ക്‌ 50000 രൂപയും രണ്ടാംസ്ഥാനക്കാർക്ക്‌ 25000 രൂപയും മെമന്റോയുമാണ് നൽകിയത്. ഐസിഎൽ ഫിൻകോർപ്‌, വെൻകോബ്‌, എടിഎം എന്നിവരായിരുന്നു പരിപാടിയുടെ അസോസിയറ്റ്‌ സ്‌പോൺസർമാർ. ആംകോസ്‌ പെയിന്റ്‌സ്‌, ഇഎംസി, ബിലീവേഴ്‌സ്‌ ചർച്ച്‌ മെഡിക്കൽ കോളേജ്‌ ഹോസ്‌പിറ്റൽ, കൺസ്യൂമർ ഫെഡ്‌, രാജകുമാരി ഗ്രൂപ്പ്‌ എന്നിവരാണ്‌ സഹസ്‌പോൺസർമാർ. Read on deshabhimani.com

Related News