നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച്‌ പരിശോധന നടത്തി



കൊച്ചി > നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ നടൻ  ദിലീപിന്റെ അടുത്തസുഹൃത്തും ആലുവയിലെ സൂര്യ ഹോട്ടൽ ഉടമയുമായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് അന്വേഷക സംഘം പരിശോധന നടത്തി. തിങ്കളാഴ്‌ച രാത്രി  ഏഴോടെ ആലുവ തൊട്ടുമുഖത്തെ വീട്ടിലായിരുന്നു പരിശോധന. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി ശരത്താണെന്നാണ്‌ സൂചന. ദിലീപിന്റെ സഹോദരിയുടെ മകൻ ‘ശരത് അങ്കിൾ ’ വന്നിട്ടുണ്ടെന്ന് പറയുന്നത് കേട്ടതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദിലീപിന്റെ  സഹോദരീ ഭർത്താവ്‌ സുരാജിന്റെ വീട്ടിലും ക്രൈംബ്രാഞ്ച്‌ പരിശോധന നടത്തുന്നുണ്ട്‌. വ്യവസായി മെഹബൂബ്‌ അബ്‌ദു‌ള്ള, ശരത്‌ എന്നിവരടക്കം മൂന്നു പേരുടെ ശബ്‌ദസാമ്പിൾ ക്രൈംബ്രാഞ്ച്‌ ബാലചന്ദ്രകുമാറിനെ കേൾപ്പിച്ചു. ഇതിൽ ശരത്തിന്റെ ശബ്‌ദം തിരിച്ചറിഞ്ഞതായാണ്‌ വിവരം. ശരത്‌ ഒളിവിലാണെന്ന്‌ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരായില്ല. ഇതിനുപിന്നാലെ മുൻ‌കൂർജാമ്യം തേടി ശരത് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ സാഹചര്യത്തിലാണ് പരിശോധന. Read on deshabhimani.com

Related News