കോഴിക്കോട്‌ സമ്മേളനം ഇന്ന്‌ സമാപിക്കും; പൊതുസമ്മേളനത്തിന്‌ 2000 കേന്ദ്രങ്ങളിൽ വെർച്വൽ റാലി



കോഴിക്കോട്‌ > സിപിഐ എം ജില്ലാ സമ്മേളന സമാപനം കുറിച്ച്‌ കടപ്പുറത്ത്‌ കേന്ദ്രീകരിച്ച റാലിയും പ്രകടനവും ഇല്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ്‌ പരിപാടി നടത്തുന്നത്‌. അതിനാൽ ബഹുജനങ്ങളോ പാർടി പ്രവർത്തകരോ അനുഭാവികളോ കടപ്പുറത്ത്‌ ഇ എം എസ്‌ നഗറിലേക്ക്‌ വരേണ്ടതില്ല. വെർച്വൽ റാലിയിലൂടെ രണ്ടരലക്ഷത്തോളം പേരെ സമ്മേളനത്തിൽ അണിനിരത്താമെന്നാണ്‌ പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്‌ഘാടന പ്രസംഗമടക്കം സമ്മേളന നടപടികൾ കാണാൻ നാട്ടിൻപുറങ്ങളിലടക്കം സൗകര്യമൊരുക്കും. ഒരു ലോക്കലിൽ നാലും അഞ്ചും കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം ഇടങ്ങളിൽ ഓൺലൈനായി പരിപാടി ഒരുക്കും. ആൾക്കൂട്ടമൊഴിവാക്കി ഇവിടങ്ങളിലൂടെ എല്ലാവരും സമ്മേളനത്തിൽ പങ്കാളികളാകണം. വീടുകളിലടക്കമിരുന്ന്‌ കുടുംബസമേതം കാണാനാകുന്നവർ ആ വിധത്തിൽ പങ്കെടുക്കണം. കോഴിക്കോട്‌ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ സമ്മേളനം ലൈവായി  കാണാനുള്ള സജ്ജീകരണവും ഒരുക്കുന്നതാണെന്ന്‌ മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വൈകിട്ട്‌ നാലിന്‌ ഇ എം എസ്‌ നഗറിൽ (കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരം)  മുഖ്യമന്ത്രി  പിണറായി വിജയൻ  പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്‌ണൻ തുടങ്ങിയവർ സംസാരിക്കും. രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. പ്രവർത്തന റിപ്പോർട്ടിൽ  പൊതുചർച്ച ചൊവ്വാഴ്‌ച പൂർത്തിയായി. Read on deshabhimani.com

Related News