രാഷ്‌ട്രീയ ഉൾക്കാഴ്‌ചയുള്ള കമ്മ്യൂണിസ്റ്റ്: സിപിഐ എം

ടി ശിവദാസമേനോന്റെ മൃതദേഹം മലപ്പുറം മഞ്ചേരിയിലെ വീട്ടിലെത്തിയപ്പോൾ


തിരുവനന്തപുരം> തികഞ്ഞ രാഷ്ട്രീയ ഉൾക്കാഴ്‌ചയോടെ പാർടി ഏൽപ്പിച്ച ചുമതലകളെല്ലാം ഫലപ്രദമായി നിർവ്വഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു ടി ശിവദാസ മേനോൻ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. അധ്യാപക പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയ രംഗത്തേക്ക് ചുവടുറപ്പിച്ച സഖാവ് മികച്ച പാർടി അധ്യാപകൻ കൂടിയായിരുന്നു. പാർടിയിൽ പ്രത്യക്ഷപ്പെട്ട ഇടത്- വലത് പ്രവണതകൾക്കെതിരെ മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് നിലപാട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പോരാടി. പാർടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ദീർഘകാലം സഖാവ് പ്രവർത്തിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് അഗാധമായ ധാരണ സഖാവ് വെച്ചുപുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെടാനുമായി. കേരള മന്ത്രിസഭയിൽ രണ്ട് തവണ സഖാവ് അംഗമായിരുന്നു. പാർടി കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും, ജനകീയ താൽപര്യങ്ങൾ മുറുകെ പിടിക്കുന്നതിനും ഇക്കാലയളവിൽ സഖാവിന് കഴിയുകയും ചെയ്‌തു. തികഞ്ഞ ഉൾക്കാഴ്‌ചയോടെ ഏത് ഗഹനമായ വിഷയവും ജനങ്ങൾക്ക് മനസ്സിലാകുന്നവിധം അവതരിപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് തന്നെ സഖാവ് പുലർത്തിയിരുന്നു. ഗഹനവും, അതേസമയം സരസവുമായ സഖാവിന്റെ പൊതുയോഗ പ്രസംഗങ്ങൾ ഒരുകാലത്ത് പൊതുജനങ്ങളുടെ രാഷ്‌ട്രീയ വിദ്യാഭ്യാസ കളരി കൂടിയായിരുന്നു. പാർടിക്കായി ജീവിതം സമർപ്പിച്ച ശിവദാസ മേനോന്റെ മരണത്തിലൂടെ ഒരുകാലഘട്ടത്തിന്റെ ശബ്‌ദമാണ് നിലച്ചതെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.  ടി ശിവദാസ മേനോന്റെ നിര്യാണത്തെ തുടർന്ന് പാർടി പതാകകൾ താഴ്ത്തിക്കെട്ടണമെന്നും, ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് പാർടി ഘടകങ്ങളോടും നിർദ്ദേശിച്ചു. Read on deshabhimani.com

Related News