കുട്ടികൾക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ഇന്ന്‌ തുടങ്ങും



തിരുവനന്തപുരം സംസ്ഥാനത്ത്  ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കുവേണ്ടി പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. സ്‌കൂൾ തുറക്കുന്നത്‌ മുന്നിൽക്കണ്ട് പരമാവധി കുട്ടികൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണിത്‌ സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളിലും വാക്‌സിനേഷൻ ഉണ്ടായിരിക്കും. കോവിൻ പോർട്ടൽ വഴിയോ നേരിട്ട് വാക്‌സിനേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാം. സ്‌കൂൾ ഐഡി കാർഡോ ആധാറോ വേണം. എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകിയെന്ന്‌ ഉറപ്പുവരുത്തണമെന്നും സംസ്ഥാന റാപിഡ് റെസ്‌പോൺസ് ടീം യോഗത്തിൽ മന്ത്രി നിർദേശിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്‌സിനും 52 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14വരെ പ്രായമുള്ള 40 ശതമാനത്തിന്‌ ആദ്യഡോസും 11 ശതമാനത്തിന്‌ രണ്ടാംഡോസും നൽകിയിട്ടുണ്ട്. കോവിഡ് കേസുകളിൽ ജിനോമിക് പരിശോധനകൾ നടത്തും.  തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡ്രൈഡേ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തകരും ഡിവിസി യൂണിറ്റുകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ഇവ ജില്ലകൾ കൃത്യമായി അവലോകനം നടത്തണം. Read on deshabhimani.com

Related News