ഇളവുകളായി; ഭക്ഷണശാലകൾ ഉണർന്നു
തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഞായറാഴ്‌ച നിലവിൽ വന്നു. മിക്കയിടത്തും ഹോട്ടൽ, റസ്‌റ്റോറന്റ്, ബാർ തുടങ്ങിയവയിൽ ശനിയാഴ്‌ച രാത്രിതന്നെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങി. നാലുമാസത്തിനു ശേഷമാണ് ഹോട്ടലുകൾ പാഴ്‌സൽ കൗണ്ടറുകളിൽനിന്ന് ഇരിപ്പിടങ്ങളിലേക്ക് മാറുന്നത്. പകുതി സീറ്റിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരെമാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. മാസ്‌കും സാമൂഹ്യഅകലവും ഉറപ്പാക്കണം. ജീവനക്കാരും പൂർണ വാക്‌സിൻ എടുത്തവരായിരിക്കണം. എസി മുറികൾ അനുവദിക്കില്ല. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നിബന്ധന ബാധകമാകില്ല. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഏപ്രിൽ 20നാണ് ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമാക്കിയത്. മെയ് എട്ടിന് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ ഹോട്ടൽ തുറക്കാതായി. നീന്തൽക്കുളങ്ങളും ഇൻഡോർ സ്റ്റേഡിയങ്ങളും തുറന്നതോടെ കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേരാണ് ഞായറാഴ്‌ച എത്തിയത്. തിയറ്റർ തുറക്കാൻ ചർച്ച തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ചർച്ച തടരുന്നു. ആളുകളെ പ്രവേശിപ്പിക്കുന്നതിലെ നിബന്ധനകളിൽ ഉടൻ തീരുമാനമുണ്ടാകും. ബിഗ് ബജറ്റുകളുൾപ്പെടെ നിരവധി ചിത്രങ്ങളാണ് തിയറ്റർ റിലീസിനായി കാത്തിരിക്കുന്നത്. Read on deshabhimani.com