കേരളത്തിലേത്‌ അതിവ്യാപന വൈറസ്‌; ജനിതകവ്യതിയാനം സംഭവിച്ചവ കാണപ്പെടുന്നുവെന്ന് വിദഗ്ധ പഠനത്തിന്റെ നിഗമനം



തിരുവനന്തപുരം > കോവിഡ് രോഗവ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതൽ രൂക്ഷമായി രാജ്യത്ത് പ്രകടമാകാൻ പോകുന്നതായാണ് റിപ്പോർട്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിച്ച വ്യാപനശേഷിക്ക്‌ കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനം. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണീകരണം നടത്തി. അവയുടെ വംശാവലി സാർസ് കൊറോണ–- 2ന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ (A2a)  ആണെന്ന് നിർണയിക്കാൻ കഴിഞ്ഞു.വിദേശ വംശാവലിയിൽപ്പെട്ട രോഗാണുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ല. വടക്കൻ ജില്ലകളിൽനിന്ന്‌ എടുത്ത സാമ്പിളിൽനിന്ന്‌ ലഭിക്കുന്ന വിവരപ്രകാരം ഒഡിഷ, കർണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. അയൽ സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തിൽ വലിയ ആഘാതം സൃഷ്ടിച്ചേക്കാം. നേരിയ അലംഭാവംപോലും വലിയ ദുരന്തം വരുത്തിവച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മൾ. പ്രതിരോധ നടപടികൾ കൂടുതൽ കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിൽ എല്ലാവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറിയേ തീരൂ–- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News