പുണ്യാളരാകല്ലേ കോൺഗ്രസേ... മറന്നോ എ കെ ജി സെന്ററിന് ബോംബെറിഞ്ഞത്



തിരുവനന്തപുരം രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലുണ്ടായ അനിഷ്ട സംഭവത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്ന കോൺഗ്രസുകാർ മറക്കുന്നത്‌, എ കെ ജി സെന്റർ ബോംബിട്ട്‌ തകർക്കാൻ ശ്രമിച്ച ചരിത്രം. 1983 ഒക്ടോബർ 31 നായിരുന്നു സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക്‌ കോൺഗ്രസ്‌ (ഇന്ദിര)–-കെഎസ്‌യു പ്രവർത്തകർ  ബോംബെറിഞ്ഞത്‌. സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം നടക്കവെ പകൽ 12നാണ്‌ കോൺഗ്രസ്‌ അക്രമികൾ  ബോംബെറിഞ്ഞത്‌. ഒന്നല്ല, നിരവധി തവണ. എട്ടെണ്ണം എ കെ ജി സെന്ററിന്റെ മതിലിൽ തട്ടി പൊട്ടിത്തെറിച്ചു. നാലെണ്ണം പൊട്ടാതെ പൊലീസ്‌ കണ്ടെടുത്തു. ബോംബ്‌ കൊണ്ടുവന്ന ഭരണി റോഡരികിലെ പോസ്‌റ്റിന്‌ സമീപത്തുനിന്ന്‌ കണ്ടെടുത്തു. മുതിർന്ന നേതാക്കളെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്‌തായിരുന്നു ആക്രമണം. എംഎൽഎ ഹോസ്‌റ്റലിൽനിന്ന്‌ മുദ്രാവാക്യം വിളിക്കാതെ പ്രകടനമായി എത്തിയ അക്രമികൾ സ്‌പെൻസർ ജങ്‌ഷനിലേക്ക്‌ കടന്നയുടൻ തിരിഞ്ഞുവന്നാണ്‌ തുരുതുരാ ബോംബെറിഞ്ഞത്‌.   ബോംബെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ട അക്രമികൾ അഭയംതേടിയതും കോൺഗ്രസ്‌ എംഎൽഎമാരായ രമേശ്‌ചെന്നിത്തലയുടെയും ബെന്നിബഹനാന്റെയും മുറിയിലായിരുന്നു. അക്രമികൾക്ക്‌ പിന്നാലെ ഓടിയ ഓഫീസ്‌ ജീവനക്കാർക്ക്‌ എംഎൽഎ ഹോസ്‌റ്റലിലെ റിസപ്‌ഷനിൽവച്ച്‌ രണ്ടുപേരെ പിടികൂടാനായി. ഇവർ നൽകിയ വിവരമനുസരിച്ച്‌ മുറിയിൽ കയറി വാതിലടച്ച പ്രതികൾ പിടിയിലായി. അന്നത്തെ കെഎസ്‌യു(ഇ) ജില്ലാ സെക്രട്ടറി രവികുമാർ, വൈസ്‌പ്രസിഡന്റ്‌ വേലപ്പൻ നായർ, തിരുവനന്തപുരം സിറ്റി ജനറൽ സെക്രട്ടറി ഉദയകുമാർ, എംജി കോളേജിലെ ബഷീർ, പ്രിയൻ, ഉണ്ണികൃഷ്‌ണൻ, മണികണ്‌ഠൻ എന്നിവരെ ബെന്നിബഹനാന്റെ മുറിയിൽനിന്നും മോഹനൻ, ഷാജി, സേതുബാലൻ എന്നിവരെ രമേശ്‌ ചെന്നിത്തലയുടെ മുറിയിൽനിന്നുമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സിപിഐ എമ്മിനെതിരെ ഉറഞ്ഞുതുള്ളുന്ന കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇത്‌ ഓർക്കുന്നില്ലെങ്കിൽ നിലവിലെ യുഡിഎഫ്‌ നേതാവും സിഎംപി നേതാവുമായ സി പി ജോണിനോട്‌ ചോദിക്കാം. (അന്ന്‌ അദ്ദേഹം ആക്രമത്തെ അപലപിച്ചിരുന്നു)  രാഷ്ട്രീയ നെറികേടിന്റെ ഈ ചരിത്രവും അക്രമവും അദ്ദേഹം പെട്ടെന്ന്‌ മറക്കാനിടയില്ല. Read on deshabhimani.com

Related News