വീണ്ടും ‘ഭയ്യാ ഭയ്യാ...’; പരസ്‌‌പരം കുറ്റം പറയാമോ



തിരുവനന്തപുരം > കള്ളപ്പണ ഇടപാടിലെ പി ടി തോമസ്‌ എംഎൽഎയുടെ സാന്നിധ്യം  ബിജെപി അറിഞ്ഞിട്ടേയില്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ സത്യപ്രതിജ്‌ഞാലംഘനവും മറ്റ്‌ വിവാദങ്ങളും കോൺഗ്രസും കേട്ടമട്ടുമില്ല. സ്വർണക്കടത്തുകേസിൽ വി മുരളീധരനും ഐഫോൺ വിവാദത്തിൽ രമേശ്‌ ചെന്നിത്തലയും അകപ്പെട്ടപ്പോൾ പ്രകടമായ കോൺഗ്രസ്‌–-ബിജെപി  ധാരണയാണ്‌ ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നത്‌. പി ടി തോമസ്‌ എംഎൽയുടെ വിഷയം ചർച്ചചെയ്‌ത വെള്ളിയാഴ്‌ചത്തെ ചാനൽ ചർച്ചകളിൽ ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന 80 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൽ‌ ഒരുവരി പ്രസ്താവനപോലുമില്ലാതെയാണ്‌ ബിജെപിയുടെ മൗനം‌. മേഖലായോഗങ്ങളുമായി ബന്ധപ്പെട്ട്‌ പലവട്ടം നേതാക്കൾ മാധ്യമങ്ങളെ കണ്ടെങ്കിലും പി ടി തോമസ്‌ വിഷയത്തിൽ പ്രതികരിച്ചില്ല. കള്ളപ്പണത്തിനെതിരെ പോരാടുന്നുവെന്ന്‌ വീമ്പിളക്കുന്ന ബിജെപി നേതൃത്വത്തിൽനിന്ന്‌‌ ഇക്കാര്യം അന്വേഷിക്കണമെന്ന പ്രസ്തവനപോലുമില്ല.  മുരളീധരൻ വിഷയത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കും പരാതിയില്ല. സിപിഐ എം അനുഭാവിക്കുനേരെ ആരോപണമുയർന്നാൽ ഉടൻ വാർത്താസമ്മേളനം വിളിച്ച്‌ മത്സരിച്ച്‌ ആരോപണമുന്നയിക്കുന്നതാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും രീതി. വൈകിട്ട്‌ കെപിസിസി പ്രസിഡന്റ്‌ പ്രസ്താവനയുമിറക്കും. എന്നാൽ, സമീപകാലത്തൊന്നും ഇക്കൂട്ടർ പരസ്പരം ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ആർഎസ്‌സുകാരായിട്ടും സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി സനൂപിന്റെ കൊലപാതകത്തെ അപലപിക്കാൻപോലും കെപിസിസി തയ്യാറായില്ല. വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ ‘ഇതാ ഞാൻ അപലപിക്കുന്നു’ എന്ന തരത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സനൂപിന്റെ കൊലപാതകത്തിൽ ബിജെപി പ്രതിനിധിയെപ്പോലും നിഷ്‌പ്രഭനാക്കിയായിരുന്നു ചാനൽചർച്ചയിൽ ഒരു കെപിസിസി സെക്രട്ടറിയുടെ ന്യായീകരണം. Read on deshabhimani.com

Related News