വെടിയേറ്റ് വീൽ ചെയറിൽ കഴിഞ്ഞത് 26 വർഷം; സിപിഐ എം ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗം ഗുലാബ് സിംഗ് അന്തരിച്ചു
ലഖ്നൗ> സിപിഐ എം ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗവും സഹാറൻപൂർ ജില്ലയിലെ കിസാൻ സഭ നേതാവുമായ ഗുലാബ് സിംഗ് (76) അന്തരിച്ചു. 1997 സഹാറൻപൂരിൽ നടന്ന സിപിഐ എം 16-ാം സംസ്ഥാന സമ്മേളനത്തിനിടെ അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുലാബ് സിംഗിന്റെ ശിഷ്‌ടക്കാലം മുഴുവൻ വീൽ ചെയറിലായിരുന്നു. 1977 പാർട്ടി അംഗമായ ഗുലാബ് സിംഗ് 1981ലാണ് സംസ്ഥാന കമ്മറ്റിയിലെത്തുന്നത്. തുടർന്ന് സെക്രട്ടേറിയറ്റിലും എത്തി. 2004 വരെ സംസ്ഥാന കമ്മറ്റിയിൽ തുടർന്നു. ആരോഗ്യസ്ഥിതികാരണം പിന്നീട് ഉത്തരവാദിത്തങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഗുലാബ് സിംഗിന്റെ നിര്യാണത്തിൽ സിപിഐ എം ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചനം രേഖപ്പെടുത്തി. സഹാറൻപൂരിലും പരിസര പ്രദേശങ്ങളും കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടെന്നും കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നെന്നും സെക്രട്ടറിയറ്റ് അനുശോചന കുറിപ്പിൽ അറിയിച്ചു. കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, പുഷ്പേന്ദ്ര ത്യാഗി എന്നിവർ സംഘടനയെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. Read on deshabhimani.com