മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്‌ദരാകരുത്‌: മുഖ്യമന്ത്രി



കൊച്ചി> മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനുംമേൽ കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരാകരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം നടപടികൾ കണ്ടില്ലെന്നു നടിച്ചാൽ മാധ്യമങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. സിയാൽ കൺവൻഷൻ സെന്ററിൽ മാതൃഭൂമി ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ്‌  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങൾ വർഗീയതയെ താലോലിച്ചാൽ മതനിരപേക്ഷത വളർത്താൻ കഴിയില്ല. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് നിഷേധിക്കുന്ന സ്ഥിതിയും രാജ്യത്തുണ്ടാകുന്നു. ഇതിനെതിരെയും മാധ്യമങ്ങൾ ശബ്ദിക്കണം. ഏകഭാഷാനയം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെയും ചെറുക്കണം. മലയാളമാധ്യമങ്ങൾക്ക് ഭീഷണിയാകുന്ന നയമാണത്‌. മാധ്യമങ്ങളുടെ നിലനിൽപ്പിനുവേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾതന്നെയാണ്. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 150–--ാംസ്ഥാനത്താണെന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണ് ഈ സ്ഥിതിയെന്ന്‌ ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News