ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നത്‌: മുഖ്യമന്ത്രി



തിരുവനന്തപുരം> ജീവത്യാഗം ചെയ്‌തും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടും മാതൃഭൂമിയെ സംരക്ഷിക്കുന്ന ധീരജവാന്മാരുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാങ്ങോട് സൈനിക ക്യാമ്പിൽ ഗാലന്ററി അവാർഡുകൾ നേടിയ പട്ടാളക്കാരെയും വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ ബന്ധുക്കളേയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വജീവൻ ബലിയർപ്പിച്ച സേനാംഗങ്ങളോട് രാജ്യവും ജനങ്ങളും എക്കാലവും കടപ്പെട്ടിരിക്കുന്നു. വൈവിധ്യമാണ് നമ്മുടെ രാഷ്ട്രത്തിന്റെ പ്രത്യേകത. ആ വൈവിധ്യങ്ങൾക്കിടയിലും ഒന്നിച്ചു നിൽക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 26 പേർക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. ഇതിൽ ശൗര്യചക്ര പുരസ്‌ക്കാരം നൽകി രാഷ്ട്രം ആദരിച്ചവരും ഉൾപ്പെടും. രാജ്യരക്ഷാ പ്രവർത്തനത്തിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള പുരസ്‌കാരം ബന്ധുക്കൾ ഏറ്റുവാങ്ങി. സൈനിക കേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ്‌ സ്വീകരിച്ചത്‌. സായുധ സേനയുടെ ആവശ്യങ്ങൾക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകിയതിന് പാങ്ങോട് സൈനിക ക്യാമ്പ്‌ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. സൈനിക ക്ഷേമത്തിനായി അഭ്യർഥന നടത്തിയപ്പോഴൊക്കെ മുഖ്യമന്ത്രി ചുരുങ്ങിയ സമയത്തിനുള്ളിൽ നിറവേറ്റിയതായി അദ്ദേഹം പറഞ്ഞു.  സംസ്ഥാനം സായുധ സേനയുടെ സേവനം അഭ്യർഥിച്ചപ്പോഴെല്ലാം സേനാംഗങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും ഭാവിയിലും ഇത്തരം സേവനം തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി. കളരിപ്പയറ്റ്, മാറാഠ റജിമെന്റ് അവതരിപ്പിച്ച കലാപരിപാടികൾ, സൈനിക ബാൻഡ്  പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. Read on deshabhimani.com

Related News