കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക്‌ ഹജ്ജ്‌ കേന്ദ്രം മുതൽക്കൂട്ടാകും: മുഖ്യമന്ത്രി



കണ്ണൂർ> ഹജ്ജ് കേന്ദ്രം കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ വിമാനത്താവളത്തിന്റെ മറ്റു തടസ്സങ്ങൾ നീങ്ങുമെന്ന്‌ പ്രതീക്ഷിക്കുന്നു. നാട്ടുകാരും യാത്രക്കാരും ആഗ്രഹിച്ച വിമാനത്താവളമെന്ന നില ഇതുവരെ വന്നിട്ടില്ല. ആവശ്യമായ വിമാനവും യാത്രാസൗകര്യവും അനുവദിക്കാത്തതാണ്‌ പ്രശ്‌നം. കേന്ദ്രസർക്കാരാണ്‌ അനുമതി നൽകേണ്ടത്‌. വിമാനത്താവളം വന്നതുമുതൽ സംസ്ഥാന സർക്കാർ ഇതിനായി ശ്രമിക്കുകയാണ്‌. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വടക്കേ മലബാറിലെ ഹജ്ജ് തീർഥാടകർക്ക്‌  സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച്  കൂടുതൽ സൗകര്യങ്ങളും ഒരുക്കും. ഒരുകോടി രൂപയാണ് കണ്ണൂരിൽ ഹജ്ജ് തീർഥാടന ഒരുക്കങ്ങൾക്കായി അനുവദിച്ചത്. കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേർന്ന് എട്ട് കോടി രൂപ ചെലവഴിച്ച് സ്ത്രീകൾക്കു മാത്രമായി 31,000 ചതുരശ്ര അടിയിൽ പ്രത്യേക ബ്ലോക്ക് നിർമിച്ചു. സർക്കാരിന്റെ കരുതലിന്റെ ഭാഗമാണിത്. ഹജ്ജ് തീർഥാടനത്തിൽ മാത്രമല്ല, മറ്റെല്ലാ മേഖലയിലും സർക്കാരിന്റെ കരുതൽ സ്പർശമുണ്ട്. അത് ഇനിയും തുടരും. പൊതുവായ വികസന പദ്ധതികൾക്ക് പുറമെ ചില വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കുമായി സവിശേഷ പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിലൊന്നാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ജോസഫ് മുണ്ടശ്ശേരി  സ്‌കോളർഷിപ്പ്. ആറരക്കോടി രൂപയാണ് അതിനായി ഈ വർഷം വകയിരുത്തിയത്. സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷന് ഓഹരി മൂലധനമായി 13 കോടി വകയിരുത്തി. വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിന്‌ നടപടി സ്വീകരിച്ചുവരികയാണ്. വഖഫ് വസ്തുക്കളുടെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കും. സർക്കാരിന്റെ ക്ഷേമ പ്രവൃത്തികൾ അനുഭവിക്കാത്ത ഒരാളും ഒരു പ്രദേശവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News