ചുരുളി: നിയമലംഘനമുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി നിർദേശം



കൊച്ചി ചുരുളി സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലുംതരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി പൊലിസ് മേധാവിക്ക് നിർദേശം നൽകി. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ചിത്രം പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടിയിൽനിന്നടക്കം നീക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക പെഗ്ഗിഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്‌. ഹർജി പരിശോധിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കാതിരിക്കാനാകില്ല. വള്ളുവനാടൻ ഭാഷയോ കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതിക്ക് നിർദേശിക്കാനാകില്ല. ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാകൂ. പ്രഥമദൃഷ്ട്യാ ക്രിമിനൽ കുറ്റം നടന്നതായി തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിച്ചെന്ന് ഹർജിക്കാർ ആരോപിച്ചു. സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല ഹർജിക്കാരുടെ ആക്ഷേപമെന്നും ചില സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചാണ് പരാതി എന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് കൂടുതൽ വാദത്തിനായി മാറ്റി. Read on deshabhimani.com

Related News