പത്ത് വയസുകാരിക്ക് പീഡനം: പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും



തിരുവനന്തപുരം> അയല്‍വാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി സുധി (32) ന് എട്ട് വര്‍ഷം കഠിന തടവും മുപ്പത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ ഉത്തരവില്‍ പറയുന്നു. പിഴ തുക പീഡനമേറ്റ കുട്ടിക്ക് നല്‍ക്കണം.                       2021 ഫെബ്രുവരി പതിനെട്ട് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മൂത്രം ഒഴിക്കാനായി വീടിന്റെ മുറ്റത്തിറങ്ങിയപ്പോള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മകളെ കാണാത്തതിനാല്‍ വീടിന് പുറത്തിറങ്ങിയ അമ്മയും അച്ഛനും, മകളെ  മടിയില്‍ പിടിച്ചിരുത്തി മൊബൈലില്‍ പ്രതി അശ്ലീല വീഡിയോകള്‍ കാണിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പിടിവലി നടക്കുകയും പ്രതി മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു                            പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, എം.മുബീന, ആര്‍.വൈ.അഖിലേഷ് ഹാജരായി.പ്രോസിക്യൂഷന്‍ പത്തൊമ്പത് സാക്ഷികളെ വിസ്തരിച്ചു.  പതിനെട്ട് രേഖകളും മൂന്ന്  തൊണ്ടി മുതലുകളും ഹാജരാക്കി.വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥരായ ആര്‍.രതീഷ്, എസ്.ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.   Read on deshabhimani.com

Related News