മുൻ കെപിസിസി ഉപാധ്യക്ഷൻ സി കെ ശ്രീധരൻ കോൺഗ്രസ്‌ വിടുന്നു; സിപിഐ എമ്മിനൊപ്പം ചേരും



കാസർഗോഡ് > മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു. 50 വർഷത്തെ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചാണ്‌ മുൻ ഡിസിസി പ്രസിഡന്റ്‌ കൂടിയായ ശ്രീധരൻ പാർട്ടി വിടുന്നത്‌. രാഷ്‌ട്രീയമായ കാരണങ്ങളും കെ സുധാകരൻ അടക്കമുള്ള നേതാക്കളുടെ കോൺഗ്രസിന്‌ ചേരാത്ത നിലപാടുകളിൽ പ്രതിഷേധിച്ചുമാണ്‌ പുതിയ തീരുമാനം. 17 ന്‌ കോൺഗ്രസ്‌ പാർട്ടിയോട്‌ വിടപറഞ്ഞ്‌ വാർത്താസമ്മേളനം നടത്തും. സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുന്നതിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വം വിശദീകരിക്കുമെന്നും സി കെ ശ്രീധരൻ പറഞ്ഞു. രാഷ്‌ട്രീയമാറ്റത്തിന്‌ കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ടെന്ന്‌ സി കെ ശ്രീധരൻ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്‌. വിശദമായ വിവരങ്ങൾ കാസർഗോഡ്‌ പ്രസ്‌ ക്ലബ്ബിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പറയും. സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങളും ഒരു കാരണമാണ്‌. കെപിസിസി പ്രസിഡന്റ്‌ അടക്കമുള്ളവരുടെ നിലപാടുകൾ ശരിയല്ല. രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തിന്റെയും താൽപര്യം പരിഗണിച്ച്‌ പരിശോധിച്ചാൽ കോൺഗ്രസ്‌ നിലപാടുകൾ എത്രത്തോളം ശരിയല്ല എന്ന്‌ മനസ്സിലാകും. അനുരഞ്‌ജനത്തിനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തിയിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ല - ശ്രീധരൻ പറഞ്ഞു.   Read on deshabhimani.com

Related News