ബ്രഹ്‌മപുരം തീപിടിത്തം: ചൊവ്വമുതല്‍ ആരോഗ്യ സര്‍വേ



കൊച്ചി> ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവേ ചൊവ്വമുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാൻ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊച്ചിയിൽ ആരോഗ്യവകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  എറണാകുളം മെഡിക്കൽ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം കാക്കനാട് ഹെൽത്ത് സെന്ററിൽ ലഭ്യമാക്കും. മെഡിസിൻ, പൾമണോളജി, ഒഫ്ത്താൽമോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെർമറ്റോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും. ഇവിടെ പൾമണറി ഫങ്ഷൻ ടെസ്റ്റ് നടത്താനാകും. മൊബൈൽ ലാബുകളിൽ നെബുലൈസേഷനും പൾമണറി ഫങ്ഷൻ ടെസ്റ്റിനും സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ചികിത്സിക്കാനും ആശങ്കയകറ്റാനുമാണ് നടപടി. ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെയും ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. മറ്റു രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ഇത്തരം പ്രചരണങ്ങളിൽ ആശങ്കയോ ഭയമോ വേണ്ടെന്നും പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി.   Read on deshabhimani.com

Related News