നിയമസഭാ പുസ്‌‌തകോത്സവം: വിറ്റഴിഞ്ഞത്‌ ഏഴുകോടിയിലേറെ രൂപയുടെ പുസ്‌തകം



തിരുവനന്തപുരം> നിയമസഭാ ലൈബ്രറി ശതാബ്‌ദി‌ ആഘോഷങ്ങളുടെയും ഭാഗമായി കഴിഞ്ഞമാസം ഏഴു ദിവസം നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര പുസ്‌‌തകോത്സവത്തിൽ വിറ്റഴിഞ്ഞത്‌ ഏഴുകോടിയിലേറെ രൂപയുടെ പുസ്‌തകം. വൻകിട, ചെറുകിട വ്യത്യാസമില്ലാതെ പ്രസാധർക്കെല്ലാം വലിയ തോതിൽ പുസ്‌തക വിൽപ്പനയ്‌‌ക്ക്‌ മേള സഹായിച്ചതായി സ്‌‌പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരുലക്ഷത്തിലധികം വിദ്യാർഥികൾ പുസ്‌തകോത്സവ വേളയിൽ നിയമസഭ സന്ദർശിച്ചതായി കണക്കാക്കുന്നു. മേളയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ഹാൾ എന്നിവ കാണുന്നതിനും, നേപ്പിയർ മ്യൂസിയവും മൃഗശാലയും സൗജന്യമായി സന്ദർശിക്കുന്നതിനും ക്രമീകരണമൊരുക്കി. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി സംഘടിപ്പിക്കപ്പെട്ട മേളയിൽ എൺപത്തിയെട്ട് പ്രസാധകർ പങ്കെടുത്തു. 124 സ്‌റ്റാൾ സജ്ജീകരിച്ചു. സാഹിത്യോത്സവത്തിൽ ഇരുനൂറോളം മുൻനിര വ്യക്തിത്വങ്ങൾ പങ്കെടുത്തു. 95 പുസ്‌തകം പ്രകാശിപ്പിച്ചു. കവിയരങ്ങ്, സ്‌‌മൃതിസന്ധ്യ, സെമിനാർ, കഥ പറയൽ, കവിയും കുട്ടികളും തുടങ്ങിയ പരിപാടികളും നടന്നു. പൊതുജനങ്ങൾക്കായി തുറന്നുവച്ച നിയമസഭാ മന്ദിരം മൂന്നുലക്ഷത്തോളം പേർ സന്ദർശിച്ചതായും സ്‌പീക്കർ പറഞ്ഞു.   Read on deshabhimani.com

Related News