ബിജെപി സംസ്ഥാന നേതാവ് നിരന്തരമായി പീഡിപ്പിക്കുന്നു, സ്വത്ത് തട്ടിയെടുത്തു; ആരോപണവുമായി യുവതിയും അമ്മയും

സിനിയും അമ്മ വിജയകുമാരിയും വാര്‍ത്താ സമ്മേളനം നടത്തുന്നു


പാലക്കാട്> ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന സി കൃഷ്ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും  ആരോപിച്ച്‌ ഭാര്യ സഹോദരിയും അമ്മയും  രംഗത്ത്. സ്ത്രീകളോട് ചെയ്യാന്‍ പാടില്ലാത്ത പെരുമാറ്റമാണ് തങ്ങളോട് കാണിച്ചതെന്ന് ഭാര്യ സഹോദരി സിനി സേതുമാധവനും  അമ്മ സി കെ വിജയകുമാരിയും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  ഇതുവരെ മൂടിവച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് പാര്‍ടിയും തങ്ങളെ കൈവിട്ടതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു. സ്വന്തം വീട്ടില്‍ അഴിമതിക്ക് തുടക്കമിട്ട കൃഷ്ണകുമാറിന്റെ മുഖം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാനാണ്  നഗരസഭയിലെ 18 ാംവാര്‍ഡില്‍ സ്ഥാനാര്‍ഥിയായതെന്ന്  ഭാര്യമാതാവ്  സി കെ വിജയകുമാരി  പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക തള്ളിക്കാന്‍ ബിജെപി നേതാക്കള്‍  ഇടപെട്ടു. നിര്‍ദ്ദേശകനായ ആനന്ദനെ ഭീഷണിപ്പെടുത്തി അഫിഡവിറ്റ് കൊടുപ്പിച്ചു. തങ്ങളെ അറിയില്ലെന്നും ഒപ്പിട്ടത് അറിവോടെയല്ലെന്നും അഫിഡവിറ്റില്‍ പറയുന്ന ഇദ്ദേഹം കുടുംബകാര്യങ്ങള്‍ വരെ  ഉള്‍പ്പെടുത്തിയത് എങ്ങനെയെന്നും ചോദിച്ചു. എറണാകുളത്തെ തറവാട് വീട് വിറ്റ് പാലക്കാട് താമസമാക്കി കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം വീട് തട്ടിയെടുക്കാന്‍ കൃഷ്ണുകുമാര്‍ ശ്രമിക്കുകയായിരുന്നു. വരുമാനം ഇല്ലാതാക്കാനും നിരന്തരം ഇടപെട്ടു. എംബിഎ ബിരുദധാരിയായ തനിക്ക് ഒരു സ്ഥാപനവും ജോലിനല്‍കുന്നില്ല. എവിടെയെങ്കിലും ജോലിക്ക് കയറിയാല്‍ അടുത്ത ദിവസം ഒഴിവാക്കുന്നു- സിനി പറഞ്ഞു. അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തു. അത് ചോദ്യംചെയ്ത തന്നെ ഭീഷണിപ്പെടുത്തി. അച്ഛന്‍ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് കൃഷ്ണകുമാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതുസംബന്ധിച്ച് പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിനി പറഞ്ഞു. കൃഷ്ണുകുമാറിന്റെ പരസ്ത്രീബന്ധം ഭാര്യ മിനി കൃഷ്ണുകമാറിനും അറിയാം. വിവാഹമോചനം വേണമെന്നും മിനി  ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താന്‍തന്നെ നേരിട്ട് ചോദിച്ചപ്പോള്‍ തെറ്റ്പറ്റിയെന്ന് കൃഷ്ണകുമാര്‍ സമ്മതിച്ചായും സിനി പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീയെന്ന നിലയില്‍ കാണണമെന്ന് പറഞ്ഞത്  വല്ലാതെ വിഷമിപ്പിച്ചു. ഇത്തരം പ്രശ്നങ്ങള്‍ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനോട് പറഞ്ഞിരുന്നു. കുടുംബപ്രശ്നങ്ങള്‍ എന്തിന് പാര്‍ടിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നായിരുന്നു മറുപടി. കൃഷ്ണകുമാറിന്റെ പീഡനം സംബന്ധിച്ച്  ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോട് പറഞ്ഞെങ്കിലും അദ്ദേഹവും കൃഷ്ണകുമാറിന് കൂട്ടാണ്. ആര്‍എസ്എസ് നേതാവ് സുഭാഷ്ജിയോട് സംസാരിച്ചു. അവരുടെ പേര് പറയാന്‍ പോലും അറപ്പാണെന്നും സിനി  പറഞ്ഞു. ബിജെപിക്കെതിരെ പ്രചാരണത്തിനിറങ്ങും പാലക്കാട്>  കൃഷ്ണുകമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടി ഭാര്യ മിനി കൃഷ്ണുകമാര്‍ മല്‍സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനറങ്ങുമെന്ന് അമ്മ സി കെ  വിജയകുമാരി. പാര്‍ടിയോടുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിക്കുന്നു.   പത്ത് വര്‍ഷം മുമ്പ് വായ്പ കുടിശിക അടച്ചുതീര്‍ത്ത യുവ കോപ്പറേറ്റീവ് ബാങ്കില്‍, അന്ന് നല്‍കിയ ചെക്ക്  വണ്ടിചെക്കാണെന്ന്  കാണിച്ച് ബിജെപി ജില്ലാ പ്രസിഡന്റുകൂടിയായ അഡ്വ. കൃഷ്ണദാസ്  ഇപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെന്നും സിനി സേതുമാധവന്‍ പറഞ്ഞു.   Read on deshabhimani.com

Related News