അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത



തിരുവനന്തപുരം > അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറിയത്. മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ബിപോർജോയ് ശക്തി പ്രാപിച്ചിട്ടുള്ളത്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളമില്ലെങ്കിലും കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ട്.  അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പറഞ്ഞിട്ടുള്ളത്. ശനിയാഴ്ച വരെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ജൂണ്‍ 6, 7 തീയതികളില്‍ കേരളതീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ടെന്നും ജൂണ്‍ 7 മുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു. കർണാടകത്തിലെ തീരമേഖലകളിലും ജാഗ്രതാ നിർദേശമുണ്ട്. Read on deshabhimani.com

Related News