കാട് കാക്കാന്‍ അവർ കാക്കിയണിഞ്ഞു; ഊരുകളിൽനിന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിയമനം

ജോലിയില്‍ പ്രവേശിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിനുമുന്നില്‍


നിലമ്പൂർ > ജില്ലയിലെ വിവിധ ഊരുകളിൽനിന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിയമനംവഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ബിഎഫ്ഒ)  പട്ടികയിൽ ഉൾപ്പെട്ട യുവതീ യുവാക്കൾ ജോലിയിൽ പ്രവേശിച്ചുതുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട 30ൽ  ഒമ്പതുപേർ വെള്ളിയാഴ്‌ച ജോലിയിൽ പ്രവേശിച്ചു.   നിലമ്പൂർ നോർത്ത് വനം ഡിവിഷൻ ഓഫീസർ ടി അശ്വൻ കുമാർമുമ്പാകെയാണ്  ജോലിയിൽ പ്രവേശിച്ചത്. കെ എൻ സുധീഷ് (നാരങ്ങാപൊയിൽ), എൻ എസ് ജിഷ്‌ണു (വെറ്റിലപ്പാറ), വി വിനീഷ് (​​ഗിരിജൻ കോളനി നിലമ്പൂർ), ഇ വിഷ്ണു (നാരങ്ങാപൊയിൽ), ടി ദൃശ്യ (അമ്പലക്കുന്ന്), ദിവ്യ വിനോദ് (അപ്പൻകാപ്പ് കോളനി), എസ് എം സനിത (ചോക്കാട്), ഇ എസ് മാലതി (കവളപ്പാറ), എൻ എൻ സുനിൽ (മുണ്ടേരി) എന്നിവരാണ് വെള്ളിയാഴ്ച ജോലിയിൽ പ്രവേശിച്ചത്‌.   ബാക്കിയുള്ളവർ വരുംദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും. മുഴുവൻപേരും ജോലിയിൽ പ്രവേശിക്കുന്നതോടെ ഏപ്രിൽ 17 മുതൽ തൃശൂർ പൊലീസ് അക്കാദമിയിൽ പ്രത്യേക പരിശീലനം നൽകും. ആറ് യുവതികളും 24 യുവാക്കളുമാണ്  ബിഎഫ്ഒ കാക്കിയണിയുക. കാട്ടുനായ്ക്ക, പണിയ, മുതുവാൻ വിഭാഗത്തിൽപ്പെട്ടവർക്കാണ് നിയമനം ലഭിച്ചത്. ജനമൈത്രി എക്‌സൈസിന്റെയും  കുടുംബശ്രീയുടെയും പ്രത്യേക പിഎസ്‌ സി പരിശീലനത്തിലൂടെയാണ് ഇവർ പഠിച്ചത്. ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചുകഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ളവരിൽനിന്നാണ്  അപേക്ഷ ക്ഷണിച്ചിരുന്നത്.   പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റം തടയൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൽ പരിചിതരായ ജീവനക്കാരുടെ കുറവ് കണക്കിലെടുത്താണ് ആദിവാസികളിൽനിന്ന് പ്രത്യേക നിയമനം നടത്തുന്നത്. അവിവാഹിതരായ അമ്മമാർ, അവരുടെ കുട്ടികൾ, വിധവകളായ അമ്മമാരുടെ കുട്ടികൾ എന്നിവർക്കും ആനിമൽ ഹാൻഡിലിങ് ഇൻ സൂ ആൻഡ് ഫോറസ്റ്റ് കോഴ്സ് പാസായ പട്ടികവർഗത്തിൽപ്പെട്ടവർക്കും ജനറൽ ക്വോട്ടയിൽ മുൻഗണന നൽകിയാണ് നിയമനം. Read on deshabhimani.com

Related News