കോൺഗ്രസുകാർ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി; ഇന്ദിരയും സഞ്‌ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്: ചുള്ളിക്കാട്



കൊച്ചി > അടിയന്തിരാവസ്ഥയ്‌ക്ക്‌ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയും സഞ്‌ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന്‌ ജീവിച്ചിരിക്കുന്നതെന്ന്‌ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. എറണാകുളം രാജേന്ദ്ര മൈതാനത്ത് പി രാജീവിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ ദിനങ്ങൾ ഇനി രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ഇടതുപക്ഷത്തിൻറെ വിജയം അനിവാര്യമാണെന്നും ചുള്ളിക്കാട്‌ പറഞ്ഞു. ''നാല്പത് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എറണാകുളത്തെ തെരുവുകളിൽ പ്രസംഗിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി ജയിച്ചാൽ ഇനി രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം എനിക്കുണ്ട്. 40 വർഷം മുമ്പുള്ള തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് ജീവൻ മരണ പോരാട്ടമായിരുന്നു. കോൺഗ്രസുകാർ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നിൽ മരണം കാത്തിരുന്നു. അന്ന് ഇന്ദിരയും സജ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്. കോൺഗ്രസ്സിൻറെ സ്ഥാനത്ത് ഇന്ന് ബിജെപിയായിരിക്കുന്നു. ബിജെപിയുടെയും ആർഎസ്എസിൻറെയും ലക്ഷ്യം നമ്മുടെ ഭരണ ഘടന തകർക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച് നീക്കുകയും ചെയ്യുക എന്നതാണ്. അത് അനുവദിച്ചുകൂട. അതുപോലെ രണ്ടാം യുപിഎ സർക്കാരിൻറെ അസഹനീയമായ അഴിമതിയാണ് ഇന്നത്തെ ബിജെപി ഭരണം സാധ്യമാക്കിയത്. നരസിംഹ റാവുവിൻറെ ഉദാസീനതയാണ് ബാബറി മസ്ജിദിൻറെ തകർച്ച സാധ്യമാക്കിയത്. അതുകൊണ്ട് ഇടതുപക്ഷം വിജയിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഞാൻ വീണ്ടും ഈ തെരുവുകളിൽ പ്രസംഗിക്കുന്നത്.'' ബാലചന്ദ്രൻ ചുള്ളിക്കാട്‌ പറഞ്ഞു. Read on deshabhimani.com

Related News