അട്ടപ്പാടി മധു കേസ് : സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു



തിരുവനന്തപുരം> അട്ടപ്പാടി മധു കേസില്‍ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും. മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു.കേസില്‍ വിചാരണ നടത്തുന്ന മണ്ണാര്‍ക്കാട് പട്ടികജാതി - പട്ടികവര്‍ഗ വിചാരണ കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്.മധുവിന്റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്. കേസിലെ മുഴുവന്‍ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും.ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ഓഗസ്റ്റ് 20ന് ആണ് 12 പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയത്.പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വിചാരണ കോടതി കണ്ടെത്തല്‍. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ പന്ത്രണ്ടാം പ്രതിക്ക് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.ഇതിനു പിന്നാലെ സെപ്തംബര്‍ 19ന്, പതിനൊന്ന് പ്രതികളും വിചാരണ കോടതിയില്‍ കീഴടങ്ങിയിരുന്നു.   Read on deshabhimani.com

Related News