പ്രതിഷേധത്തിന്റെ മറവിൽ തെരുവിൽ തേർവാഴ്‌ച



തിരുവനന്തപുരം വയനാട്‌ എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക്‌ നടന്ന പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളുടെ മറവിൽ കേരളമാകെ അഴിഞ്ഞാടി പ്രതിപക്ഷം. കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ വിവിധ ജില്ലകളിൽ സിപിഐ എമ്മിനെതിരെ വ്യാപക അക്രമമാണ്‌ അഴിച്ചുവിട്ടത്‌. പാർട്ടിയും സർക്കാരും സംഭവത്തെ അപലപിച്ചിട്ടും അക്രമത്തിനുള്ള മാർഗമായാണ്‌ പ്രതിപക്ഷം സംഭവത്തെ കണ്ടത്‌. മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാക്കളും സംഭവത്തെ അപലപിച്ച ശേഷമാണ്‌ തലസ്ഥാന നഗരിയിലും മറ്റ്‌ ജില്ലകളിലും പ്രതിപക്ഷ നേതാക്കൾ തെരുവിലിറങ്ങി മുറവിളി നടത്തിയത്‌. തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിലേക്ക്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ച മാർച്ച്‌ പൊടുന്നനെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലേക്ക്‌ മാറ്റി. പാളയത്ത്‌ പൊലീസ്‌ സമയബന്ധിതമായി ഇടപെട്ട്‌ തടഞ്ഞതിനാൽ മാത്രമാണ് എ കെ ജി സെന്ററിന്‌ നേരെ അക്രമം നടത്താനുള്ള യൂത്ത്‌ കോൺഗ്രസ്‌ നീക്കം പാളിയത്‌. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ വീണ എസ്‌ നായരുടെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ എ കെ ജി സെന്ററിലേക്ക്‌ കടന്നുകയറാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസ്‌ ഇവരെ അറസ്റ്റുചെയ്‌ത്‌ നീക്കി. സിപിഐ എം പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങളും പ്രചരണ ബോർഡുകളുമെല്ലാം തകർത്തു. വിവിധ ജില്ലകളിൽ സമരവുമായി തെരുവുകളിൽ തേർവാഴ്‌ച നടത്തിയ പ്രവർത്തകരെ അക്രമങ്ങളിൽ നിന്ന്‌ പിന്തിരിപ്പിക്കാൻ മുതിർന്ന കോൺഗ്രസ്‌ നേതാക്കളും തയ്യാറായില്ല. പകരം എരിതീയിൽ എണ്ണയൊഴിച്ച്‌ അക്രമം പടർത്തിവിടാനുള്ള ശ്രമമാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവരുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക്‌ പ്രതിഷേധം നടത്തിയാൽ തിരിച്ചടിയുണ്ടാകുമെന്ന പ്രസ്താവന  പ്രവർത്തകർക്ക്‌ കൂടുതൽ അക്രമത്തിലേക്ക്‌ തിരിയാൻ പ്രചോദനമാവുകയും  ചെയ്‌തു. Read on deshabhimani.com

Related News