എൽഡിഎഫ് സ്ഥാനാർഥിയുടെ ഭാര്യയെയും മകനെയും ആക്രമിച്ചു



മാവേലിക്കര> നഗരസഭ ഒമ്പതാം വാർഡ് സിപിഐ എം സ്വതന്ത്ര സ്ഥാനാർഥി പുതിയകാവ് ആലിന്റെ തെക്കതിൽ തോമസ് മാത്യുവിന്റെ (മോനച്ചൻ) ഭാര്യ ഷൈനി തോമസി (50) നെയും മകൻ ടിനു ഇടിക്കുള തോമസി (25) നെയും കോൺഗ്രസുകാർ ആക്രമിച്ചു. വ്യാഴാഴ്‌ച വൈകിട്ട് 6.45ന് മഞ്ഞാടി റെയിൽവേ ക്രോസിന് സമീപമാണ്‌ സംഭവം. മുൻ എൽഡിഎഫ്‌ കൗൺസിലർ കൂടിയായ ഷൈനിയും മകനും മോനച്ചനുവേണ്ടി വോട്ടഭ്യർഥിക്കാൻ വീടുകൾ കയറുകയായിരുന്നു. ഒരു വീട്ടിൽകയറി തിരിച്ചിറങ്ങവേ ഇതുവഴി വന്ന മഞ്ഞാടികാവിന്റെ കിഴക്കതിൽ രതീഷും കാവിൽഹൗസിൽ ബിനു ജി പിള്ളയും ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ഷൈനിയും ടിനുവും പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന പാർടി പ്രവർത്തകൻ എ ജി തമ്പിയും ആക്രമണത്തിനിരയായി. ഷൈനിയുടെ തലയിൽ കുത്തിപ്പിടിച്ച് ചേർത്തുപിടിച്ച് ഇടിച്ചെന്നും ടിനുവിനെ മർദിച്ചശേഷം വസ്‌ത്രങ്ങൾ വലിച്ചുകീറിയെന്നും മാവേലിക്കര പൊലീസിൽ നൽകിയ പരാതിയിലുണ്ട്‌. സംഭവം കണ്ട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് സി കുറ്റിശേരിൽ അടുത്ത് നിൽക്കുന്നുണ്ടായിരുന്നുവെന്ന് ഷൈനി പറഞ്ഞു. ഷൈനിയും ടിനുവും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. Read on deshabhimani.com

Related News