അരിക്കൊമ്പൻ ആനകജം വനത്തിൽ



കുമളി> അരിക്കൊമ്പൻ രണ്ടാം ദിവസവും കമ്പത്തിന് സമീപം ആനകജം വനമേഖലയിൽ തന്നെ നിലയുറപ്പിച്ചു. തേനി ജില്ലയിലെ ഷണ്മുഖ നദി അണക്കെട്ടിനു സമീപമുള്ള ശ്രീവല്ലിപുത്തൂർ മേഘമല കടുവാ സങ്കേതത്തിലെ ആനകജം പ്രദേശത്താണ്‌ ആന ഇപ്പോഴുള്ളത്. ഷണ്മുഖ നദി അണക്കെട്ടിലേക്ക് കമ്പത്തുനിന്ന്‌ 10 കിലോമീറ്ററും കൂത്തനാച്ചിയിൽനിന്ന്‌ 5 കിലോമീറ്ററും ദൂരമുണ്ട്. പെരിയാർ കടുവാ സങ്കേതത്തിന്റെ മേഘമല അതിർത്തിയിൽനിന്ന്‌ 11 കിലോമീറ്റർ ആകാശദൂരത്തിൽ തിങ്കൾ ഉച്ചയോടെ ആന നിലയുറപ്പിച്ചതായി തേക്കടിയിൽ സിഗ്നൽ ലഭിച്ചു. ആന നിൽക്കുന്ന വനത്തിന് പുറത്ത് പൊലീസ്, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ വലിയസംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. വനമേഖലയ്ക്ക് പുറത്തെ കാർഷികമേഖലയിൽ ആന വലിയതോതിൽ നാശം വരുത്തിയതായി കർഷകർ പറഞ്ഞു. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്തേക്കുള്ള കൂത്തനായി കോവിൽ റോഡ് രണ്ട് കിലോമീറ്റർ അപ്പുറത്തായി തമിഴ്നാട് പൊലീസ് അടച്ചിരിക്കുകയാണ്. സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡും പൂർണമായും അടച്ചു. രണ്ടുദിവസമായി ഈ പ്രദേശത്ത് നിരോധനാജ്‌ഞ തുടരുകയാണ്‌. ആന പുറത്തിറങ്ങിയാൽ ഏതുസമയത്തും മയക്കുവെടി വയ്ക്കാൻ പാകത്തിൽ ഡോ. പ്രകാശിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ട്. ഈ പ്രദേശത്തേക്ക് മാധ്യമ പ്രവർത്തകരെയും കടത്തിവിടുന്നില്ല. Read on deshabhimani.com

Related News