മലയിറങ്ങാതെ അരിക്കൊമ്പൻ

അരിക്കൊമ്പൻ വ്യാഴാഴ്ച്ച പകൽ മൂന്നോടെ ആനയിറങ്കലിനുസമീപം 
പെരിയകനാൽ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചപ്പോൾ. / ഫോട്ടോ: വി കെ അഭിജിത്


ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ പിടിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോഴും മലയിറങ്ങാതെ ആന. ശങ്കരപാണ്ടിമെട്ടിൽനിന്ന് അരിക്കൊമ്പനെ താഴെയെത്തിച്ച് സിമന്റ് പാലത്തിന്റെ അടുത്ത് എത്തിച്ചാലെ ദൗത്യം നടക്കൂ. ശങ്കരപാണ്ടിമെട്ടിൽ രണ്ട്‌ പിടിയാനകൾക്കും കുട്ടിയാനകൾക്കുമൊപ്പമാണ്‌ അരിക്കൊമ്പൻ നിലയുറപ്പിച്ചത്‌. വ്യാഴാഴ്‌ച പകൽ രണ്ടോടെ ആനയിറങ്കലിന്‌ സമീപം പെരിയകനാൽ എസ്റ്റേറ്റിൽ അരിക്കൊമ്പൻ ഒറ്റയ്ക്ക് വിശ്രമിക്കാനെത്തി. വെെകിട്ട് വീണ്ടും മലയിലേക്ക്‌ കയറിപ്പോയി. 2017ൽ അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് വനംവകുപ്പ് വളരെ കരുതലോടെയാണ്‌ ദൗത്യം നിർവഹിക്കാൻ തീരുമാനിച്ചത്.   ഞായറാഴ്‌ച ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഞായർ പുലർച്ചെ നാലിന്‌ ദൗത്യം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പകൽ ദൗത്യം പൂർത്തീകരിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഉച്ചകഴിഞ്ഞ് ആനയെ പിടിക്കാനുള്ള ശ്രമം ദുഷ്‌കരമാണ്. മുത്തങ്ങയിൽനിന്ന് എത്തിയ കുങ്കിയാനകളായ സൂര്യന്റെയും വിക്രമിന്റെയും നൂറുമീറ്റർ ചുറ്റളവിൽ ചക്കക്കൊമ്പനുണ്ട്‌.   Read on deshabhimani.com

Related News