‘കഴുകൻകണ്ണു’കളുമായി ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ
കൊച്ചി ഡ്രോണുകളെ കണ്ടെത്താൻ ഇനി കേരള പൊലീസിന്റെ ‘കഴുകൻ കണ്ണു’കളും. സർക്കാർ അനുമതിയില്ലാതെ പറപ്പിക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കാൻ കേരള പൊലീസ് ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ‘ഈഗിൾ ഐ’ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ, മുഖ്യമന്ത്രി പിണറായി വിജയൻ കൊക്കൂൺ കോൺഫറൻസിൽ പുറത്തിറക്കി. ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് സേനയ്‌ക്ക് ഇത്തരം സംവിധാനം. വിവിധ രാജ്യങ്ങളിൽ നിലവിലുള്ള ഇവയ്‌ക്ക് 15 കോടി രൂപവരെയുണ്ട്. സംസ്ഥാന പൊലീസിന്റെ സൈബർ ഡോം വളന്റിയർമാരുടെ സഹായത്തോടെ ആറുമാസംകൊണ്ട്, 80 ലക്ഷം രൂപയ്‌ക്കാണ് ഈഗിൾ ഐ തയ്യാറാക്കിയത്. ഡ്രോൺ ആക്രമണങ്ങളുൾപ്പെടെ തടയുകയാണ് ലക്ഷ്യം. ശക്തിയുള്ള റഡാർ സംവിധാനമായ റേഡിയോ ഫ്രീക്വൻസി ഡിറ്റക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം. റഡാറിന്റെ അഞ്ചു കിലോമീറ്റർ ചുറ്റും പറക്കുന്ന ഡ്രോണുകളെ കണ്ടെത്താം. സാങ്കേതികവിവരങ്ങൾ തിരിച്ചറിഞ്ഞ് സോഫ്റ്റ്വെയർ സഹായത്തോടെ ഡ്രോൺ നിയന്ത്രിക്കുന്നയാളുമായുള്ള ജിപിഎസ്, റേഡിയോ ഫ്രീക്വൻസി ബന്ധം ജാമർ ഉപയോഗിച്ച് വിച്ഛേദിക്കും. റഡാർഗൺ ഉപയോഗിച്ച് വീഴ്‌ത്താനുമാകും. അടുത്തഘട്ടത്തിൽ പിടിച്ചെടുത്ത ഡ്രോണുകൾ തകർന്ന് വിവരങ്ങൾ നശിക്കാതിരിക്കാൻ നെറ്റ് കാച്ചർ സംവിധാനം ഉൾപ്പെടുത്തുന്നതും ആലോചിക്കുന്നതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. എട്ട് വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതി. Read on deshabhimani.com