എകെജി സെൻറർ ആക്രമണം: അറസ്റ്റിന് തെളിവ് കാറും ടീഷർട്ടും ഷൂസും
തിരുവനന്തപുരം> എകെജി സെൻറർ ആക്രമണ കേസിൽ തെളിവായത് പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റ കാറും ടീ ഷർട്ടും ഷൂസും . ആക്രമണ ദൃശ്യങ്ങളിലെ കാർ മൺവിള സ്വദേശി ജിതിന്റെതാണെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത ജിതിനെ ജവഹർ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. ഗൗരീശപട്ടത്ത് എത്തിയ ശേഷം മറ്റൊരാളാണ് ഈ സ്കുട്ടർ ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിലായി കെഎസ്ഇബിയുടെ ബോർഡ് വെച്ച ഒരു കാറാണുള്ളത്. ഇത് ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടത്തി. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആണ് ജിതിൻ .ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു വന്നിരുന്നു. എകെജി സെൻറർ ആക്രമണ കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com