സംയുക്ത വായ്പാ കരാർ : എസ്‌ബിഐ ചെലവിൽ അദാനിക്ക്‌ കൊയ്‌ത്ത്‌ : ടി എം തോമസ്‌ ഐസക്‌



തിരുവനന്തപുരം കാർഷിക മേഖല കൈയടക്കാൻ അദാനി ഗ്രൂപ്പിന്റെ വളഞ്ഞവഴിയാണ്‌ എസ്‌ബിഐയുമായുള്ള കരാറെന്ന് മുൻ മന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് വലിയ തിരിച്ചടിയായി. കാർഷിക വിപണിയിൽ പൂർണ ഇടപെടലിന്‌ തയ്യാറെടുക്കുന്നതിനിടയിലാണ്‌ നിയമം പിൻവലിച്ചത്‌. ഇത്‌ മറികടക്കാൻ അദാനി ക്യാപിറ്റൽ  വഴി  കർഷകരെ നിയന്ത്രിക്കാനുള്ള ഉപാധിയാണ്‌ അദാനി സ്വന്തമാക്കിയതെന്ന്‌ തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. എസ്‌ബിഐക്ക്‌ 22,200 ബ്രാഞ്ചും 46 കോടി ഇടപാടുകാരും 2.5 ലക്ഷം ജീവനക്കാരും 48 ലക്ഷം കോടി ആസ്‌തിയുമുണ്ട്‌. എന്നാൽ ബാങ്കിങ്‌ ഇതര സ്ഥാപനമായ അദാനി ക്യാപിറ്റലിന്‌ ആറു സംസ്ഥാനത്ത്‌ 63 ബ്രാഞ്ചും 760 ജീവനക്കാരും 28,000 ഇടപാടുകാരും 1300 കോടി രൂപയുടെ ആസ്‌തിയും മാത്രമാണുള്ളത്‌.  സ്റ്റേറ്റ് ബാങ്കിന് 1.37 കോടി കാർഷിക അക്കൗണ്ടുകളുണ്ട്. രണ്ടുലക്ഷം കോടി രൂപ കടം കൊടുത്തിട്ടുണ്ട്. കാർഷിക വിപണന മേഖലയിൽ 42,000 ഡീലർമാരും വെൻഡർമാരുമായി ബന്ധമുണ്ട്. 72,000 ബിസിനസ് കറസ്‌പോണ്ടൻസിന്റെ ശൃംഖലയുണ്ട്. ഇവർ വഴിയുള്ള ബിസിനസിലെ ഒരുഭാഗം അദാനിയുടേതുകൂടിയാക്കി കണക്കെഴുതും. ഇതിന്റെ കമീഷൻ അദാനിക്ക്‌ വെറുതേ ലഭിക്കും. സ്റ്റേറ്റ് ബാങ്കിന് അദാനിയിൽനിന്നും ഒന്നും കിട്ടാനുമില്ല. സംയുക്ത കരാറിന്‌ തീരുമാനമെടുത്ത ബാങ്ക്‌ ഡയറക്ടർ ബോർഡിൽ ആർബിഐയുടെയും ധന മന്ത്രാലയത്തിന്റെയും പ്രതിനിധികൾ പങ്കെടുത്തിരുന്നു. അതിനാൽ ഈ ഇടപാട്‌ വിശദീകരിക്കാൻ കേന്ദ്രസർക്കാറിന്‌ ബാധ്യതയുണ്ടെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. Read on deshabhimani.com

Related News