നടിയെ ആക്രമിച്ച കേസ്‌; കാവ്യ കള്ളം പറഞ്ഞതായി ക്രൈംബ്രാഞ്ച്‌



കൊച്ചി > സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർതാൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന്‌ ക്രൈംബ്രാഞ്ച്‌. തുടരന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈമാസം ഒമ്പതിന്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കാവ്യ ഈ നമ്പർ ഉപയോഗിച്ചിട്ടില്ലെന്നു പറഞ്ഞത്‌. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനുമുമ്പ്‌ ഈ നമ്പരിൽനിന്നാണ്‌ ദിലീപിനെ കാവ്യ വിളിച്ചിരുന്നത്‌. നമ്പർ കാവ്യയുടേതാണെന്ന തെളിവ്‌ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ രജിസ്‌റ്ററിൽനിന്ന്‌ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു. കാവ്യയുടെ അമ്മ ശ്യാമളാമാധവന്റെ പേരിലാണ്‌ സിം കാർഡ്‌ എടുത്തിരിക്കുന്നത്‌. ഇക്കാര്യം മൊബൈൽ സേവനദാതാക്കളിൽനിന്ന്‌ ക്രൈംബ്രാഞ്ച്‌ സ്ഥിരീകരിച്ചു. കാവ്യാ മാധവന്റെ ഡ്രൈവറായി പൾസർ സുനി ജോലി ചെയ്‌തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്‌. ദിലീപിന്‌ പൾസർ സുനിയുമായി ബന്ധമുണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ ഇതെന്നും ക്രൈംബ്രാഞ്ച്‌ വിലയിരുത്തുന്നു. ബാലചന്ദ്രകുമാറിന്‌ ദിലീപുമായി അടുത്തബന്ധമുണ്ടെന്ന്‌ തെളിയിക്കുന്ന ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്‌. ചുവന്ന മാരുതി സ്വിഫ്‌റ്റ്‌ കാറിൽ ബാലചന്ദ്രകുമാർ, ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരീഭർത്താവ്‌ സുരാജിനുമൊപ്പം യാത്ര ചെയ്‌തതിന്റെ ചിത്രങ്ങളും കിട്ടി. ഈ കാർ ദിലീപിന്റേതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ബാലചന്ദ്രകുമാർ ദിലീപിനൊപ്പം എടുത്ത സെൽഫിയും ലഭിച്ചു. 2016 ഡിസംബർ ഇരുപത്താറിനാണ്‌ ദിലീപിന്റെ വീടായ ‘പത്മസരോവര’ത്തിൽവച്ച്‌ ഈ ഫോട്ടോ എടുത്തത്‌. ഈ ദിവസം ബാലചന്ദ്രകുമാർ തന്റെ വീട്ടിൽ വന്നിട്ടില്ലെന്നാണ്‌ ദിലീപ്‌ ചോദ്യംചെയ്യലിൽ പറഞ്ഞത്‌. അതേദിവസമാണ്‌ ബാലചന്ദ്രകുമാർ, പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടതെന്ന്‌ ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. ബാലചന്ദ്രകുമാറിന്‌ ‘പത്മസരോവര’ത്തിൽ സർവസ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്‌ ഈ ചിത്രങ്ങളെന്ന്‌ ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയിൽ പറഞ്ഞു. Read on deshabhimani.com

Related News