ജ്വലിച്ചു അഭിമന്യു സ്‌മരണ; ആവേശമായി അമ്മയും സഹോദരനും
കൊച്ചി> വർഗീയതയ്ക്കും മതതീവ്രവാദത്തിനും എതിരെ അഭിമന്യു കുറിച്ച "വർഗീയത തുലയട്ടെ' വീണ്ടും ഏറ്റുചൊല്ലി അഭിമന്യുവിന്റെ പ്രസ്ഥാനം. രക്തസാക്ഷി സ്‌മരണയിൽ വെള്ളിയാഴ്ച എറണാകുളം നഗരത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന റാലി നടന്നു. അഭിമന്യുവിന്റെ ഓർമകൾ നെഞ്ചേറ്റി വിദ്യാർഥികൾ കൊടികളും അഭിമന്യു കുറിച്ച മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകളും കൈയിലേന്തി റാലിയിൽ അണിനിരന്നു. രക്തസാക്ഷികളായ 35 എസ്‌എഫ്‌ഐ പ്രവർത്തകരുടെ ചിത്രങ്ങളുമായി വിദ്യാർഥികൾ റാലിക്ക് അകമ്പടിയേകി. ബാൻഡുമേളവും വൈറ്റ് വളന്റിയർമാരും റാലിയെ നയിച്ചു. മറൈൻഡ്രൈവ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച റാലി രാജേന്ദ്രമൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി ആർ അർജുൻ അധ്യക്ഷനായി. സദസ്സിന് ആവേശമായി അഭിമന്യുവിന്റെ അമ്മ ഭൂപതിയും സഹോദരൻ പരിജിത് മനോഹരനും വേദിയിലെത്തി. എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ വി അനുരാഗ്, ഹസ്സൻ മുബാറക്, ജി ടി അഞ്ജുകൃഷ്ണ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടോണി കുര്യക്കോസ്, അമൽ എബ്രഹാം, ജില്ലാ പ്രസിഡന്റ് അർജുൻ ബാബു, ഏരിയ സെക്രട്ടറി ആശിഷ് എസ് ആനന്ദ് എന്നിവർ സംസാരിച്ചു. അനുസ്മരണ ദിനമായ ശനിയാഴ്ച മുഴുവൻ ഏരിയ–-യൂണിറ്റ്–-ലോക്കൽ കേന്ദ്രങ്ങളിലും പതാക ഉയർത്തും. മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും. Read on deshabhimani.com