ഭക്ഷണസ്വാതന്ത്ര്യമുള്ള നാടാണ് കേരളം; എല്ലാം വര്‍ഗീയവത്കരിക്കാനുള്ള ശ്രമത്തെ ശക്തമായി നേരിടും: വിജയരാഘവന്‍



തിരുവനന്തപുരം > ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ഭക്ഷണകാര്യങ്ങളില്‍ നല്ല സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ് കേരളം. ഭക്ഷണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നും ഇവിടില്ല. എല്ലാ തരത്തിലുള്ള വിഭവങ്ങളും നമ്മുടെ കമ്പോളത്തില്‍ ലഭ്യമാണ്. ഇതില്‍ വര്‍ഗീയമായി ചേരിതിരിഞ്ഞ് പ്രചരണം നടത്താന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘപരിവാര്‍ പ്രചരണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാം വര്‍ഗീയവത്കരിക്കാനുള്ള നീക്കം നടത്തുന്നത് വ്യാജവാര്‍ത്തകളിലൂടെയാണ്. എല്ലാ വര്‍ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നത് വ്യാജവാര്‍ത്തകള്‍ നിര്‍മിച്ച് അതിലൂടെ കാര്യലാഭമുണ്ടാക്കിക്കൊണ്ടാണ്. ഇത്തരം പ്രവണതക്കെതിരെ ശക്തമായി നേരിടും. മതനിരപേക്ഷതയ്‌ക്കൊപ്പമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.   Read on deshabhimani.com

Related News