കൂടുതല്‍ നേതാക്കള്‍ ഇടതുപക്ഷത്തേക്ക് വരും; തുടര്‍ഭരണം യുഡിഎഫിന്റെ തകര്‍ച്ച വേഗത്തിലാക്കി: എ വിജയരാഘവന്‍



കൊച്ചി > വരുംദിവസങ്ങളില്‍ കുടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയനിലപാടുകള്‍ക്കുള്ള അംഗീകാരമാണിത്. യുഡിഎഫ് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും വിജയരാഘവന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന് പുറത്ത് പല കോണ്‍ഗ്രസുകാരും ബിജെപിയിലേക്കാണ് പോകാറുള്ളത്. കോണ്‍ഗ്രസ് നേതൃത്വം ബിജെപി പക്ഷ നിലപാട് സ്വീകരിക്കുന്നതാണ് അതിന് കാരണം. എന്നാല്‍ ഇവിടെ ബിജെപിയുടെ നയങ്ങള്‍ക്കെതിരായ നിലപാടാണ് സിപിഐ എം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യപരിപാടികളും വികസന പ്രവര്‍ത്തനങ്ങളും ബോധ്യപ്പെടുന്നത് ബദല്‍നയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനാകും എന്നതാണ്.   എല്‍ഡിഎഫ് തുടര്‍ഭരണം വന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായി ഉണ്ടാകാന്‍ പോകുന്ന ഗുണപരമായ പ്രതിഫലനത്തെക്കുറിച്ച് സിപിഐ എം നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കുമെന്നാണ് അന്ന് സിപിഐ എം പറഞ്ഞത്. യുഡിഎഫ് എന്നത് പ്രതിലോമ രാഷ്ട്രീയത്തിന്റെ ചേരുവയാണ്. അടിസ്ഥാനപരമായി ജനങ്ങളുടെ താല്‍പര്യത്തെയല്ല യുഡിഎഫ് പ്രതിനിധാനം ചെയ്യുന്നത്. ഇപ്പോള്‍ യുഡിഎഫിന്റെയും, അതിലെ മുഖ്യ പാര്‍ടിയായ കോണ്‍ഗ്രസിന്റെയും തകര്‍ച്ചുടെ വേഗത വര്‍ധിച്ചിരിക്കുകയാണ്. മുസ്ലിം ലീഗിനകത്തും വലിയ തര്‍ക്കങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇനിയും വലിയ പ്രതിസന്ധിയിലേക്ക് യുഡിഎഫ് നീങ്ങും. Read on deshabhimani.com

Related News