സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്താൻ ഗവര്‍ണർ നൽകിയ കത്ത്‌ കോടതി അലക്ഷ്യം: എ കെ ബാലൻ



തിരുവനന്തപുരം > സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ 2020 ല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് കോടതി അലക്ഷ്യവും സുപ്രീം കോടതി വിധിക്ക് എതിരുമാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കത്തയച്ചത്‌ സര്‍ക്കാറിന്റെ റൂള്‍സ് ഓഫ് ബിസിനസ്സിന് ഘടകവിരുദ്ധവുമാണെന്നും എ കെ ബാലന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 2010 ലെ ഉമാദേവി vs കര്‍ണ്ണാടക കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടി വിധി ഗവര്‍ണര്‍ക്ക് അിറയാത്തതല്ല. ഇത് പ്രകാരം ഒരു പരിതസ്തിതിയിലും 4 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയിലുള്ള ഒരാളെപോലും സ്ഥിരപ്പെടുത്താന്‍ കഴിയില്ല. 10 വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാണെങ്കില്‍പോലും 2010 ന് ശേഷം സ്ഥിരപ്പെടുത്താനും കഴിയില്ല. എംപ്ലോയീമെന്റ് എക്‌സ്ചേഞ്ചും പബ്ലിക് സര്‍വ്വീസ് കമ്മീഷനും നിലനില്‍ക്കുമ്പോള്‍ പിന്‍വാതില്‍ നിയമനും മെറിറ്റിനും സംവരണത്തിനും പ്രസക്തി ഇല്ലാതാക്കും എന്നതുകൊണ്ടാണ് സുപ്രീം കോടതി സുപ്രധാനമായ ഈ വിധി പ്രഖ്യാപിച്ചത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും സമാനമായ വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഗവര്‍ണ്ണര്‍ നല്‍കിയ ശുപാര്‍ശ പ്രകാരമുള്ള നിയമനം മുഖ്യമന്ത്രി ഇടപെട്ട് സ്ഥിരപ്പെടുത്തിയിരുന്നെങ്കില്‍ അത് സര്‍ക്കാരിന് ഉണ്ടാകുന്ന അപകടം എന്തായിരിക്കുമെന്ന് അറിയാവുന്ന ആളുമാണല്ലോ ഗവര്‍ണര്‍. ഇത്തരം കാര്യങ്ങളില്‍ വ്യക്തിപരമായി മുഖ്യമന്ത്രിയെ അഡ്രസ്സ് ചെയ്യുന്ന ഗവര്‍ണ്ണറുടെ സമീപനം ചട്ടവിരുദ്ധമാണ്. നീതിയും നിയമവും ഭരണഘടനയും നോക്കി മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് പറഞ്ഞ് ഗവണ്‍മെന്റ് എടുത്ത നിയമനടപടികളെല്ലാം പൊതു സമൂഹത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യുകയും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഗവര്‍ണ്ണര്‍ നിയമ വിരുദ്ധമായി താന്‍ സ്വീകരിച്ച നടപടിയെ എങ്ങനെ ന്യായീകരിക്കും. ഇത് സുപ്രീം കോടതി വിധിക്കെതിരായ ഗവര്‍ണ്ണറുടെ, സര്‍ക്കാരിനോടുള്ള സമ്മര്‍ദ്ദം വെളിവാക്കുന്നതാണ്. കത്തിലെ ഉള്ളടക്കം കോര്‍ട്ട് അലക്ഷ്യവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് എ കെ ബാലന്‍ പ്രസ്‌താവനയിലൂടെ വിശദമാക്കി. Read on deshabhimani.com

Related News